oommenchandy

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്ന് സി.പി.എം, ​10 ലക്ഷം യു.ഡി.എഫ് വോട്ടർമാരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞുപിടിച്ച് നീക്കംചെയ്തുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. ഇടതുസംഘടനയിലുള്ള 74 ഡെപ്യൂട്ടി തഹസിൽദാർമാരെ യഥാസ്ഥാനങ്ങളിൽ നിയമിച്ചാണ് ഈ അട്ടിമറി നടത്തിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പു ചുമതലയുള്ള 77 ഡെപ്യൂട്ടി തഹസിൽദാർമാരാണ് ആകെയുള്ളത്.

2011 ൽ 12.88 ലക്ഷവും 2014 ൽ 11.04 ലക്ഷവും ആണ് വോട്ടർപട്ടികയിലെ വർദ്ധനയെങ്കിൽ 2019ൽ അത് വെറും 1.32 ലക്ഷമാണ്. 2016 ൽ വോട്ടർപട്ടികയിൽ 2.60 കോടിയുണ്ടായിരുന്നു. 2019ൽ ഇത് 2.61 കോടിയായി. ഇൗ കാലയളവിൽ കന്നിവോട്ടർമാർ മാത്രം 10.5 ലക്ഷം കൂടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്. എന്നാൽ വോട്ടർപട്ടികയിലെ വർദ്ധന 1.32 ലക്ഷം മാത്രം. വോട്ടർപട്ടികയിൽ നിന്ന് ക്രമരഹിതമായി 10 ലക്ഷത്തോളം പേരെ ഒഴിവാക്കിയതിനാലാണ്‌ ഇങ്ങനെ സംഭവിച്ചത്. തെളിവുസഹിതം ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്ന്‌ ഉമ്മൻചാണ്ടി പറഞ്ഞു. വോട്ടർപട്ടികയിൽ നിന്ന് നിയമവിരുദ്ധമായി പേരുകൾ നീക്കം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ‌‌ അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. ചരിത്രത്തിലില്ലാത്തവിധം എല്ലാവർക്കും തൃപ്തികരമായ,​ ജനങ്ങൾക്ക് ബോദ്ധ്യപ്പെടുന്ന നടപടികളാണ് ടിക്കാറാം മീണ എടുക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിച്ച അദ്ദേഹത്തെ അഭിനന്ദിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഭയപ്പെടുത്തി സമ്മർദ്ദത്തിലാക്കാൻ നോക്കിയെങ്കിലും മീണ വഴങ്ങിയില്ല. അത് മനസിലാക്കിയാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

തപാൽ വോട്ടെടുപ്പ് റദ്ദാക്കണം

പൊലീസ് തപാൽ വോട്ട് പ്രശ്നത്തിൽ ക്രമക്കേട് നടത്തിയ പൊലീസ് അസോസിയേഷനെ സംരക്ഷിക്കാൻ നീക്കം നടക്കുന്നുണ്ട്. ഏതാനും പേർക്കെതിരെ മാത്രം അന്വേഷണം നടത്തി പ്രശ്നം ഒതുക്കുന്നത് അംഗീകരിക്കില്ല. തപാൽ വോട്ടെടുപ്പ് റദ്ദാക്കാനും പുതിയ വോട്ടെടുപ്പ് നടത്താനും തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

പാലാരിവട്ടം മേൽപ്പാലം യു.ഡി.എഫിന്റെ ഭരണകാലത്താണ് തുടങ്ങിയത്. അതിൽ അഴിമതിയുണ്ടായിട്ടുണ്ടെന്ന ആക്ഷേപം ശരിയല്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു.