kifbi

തിരുവനന്തപുരം: മസാല ബോണ്ടിന്റെ പേരിൽ കീഴ് ജീവനക്കാരുടെ ലണ്ടൻ യാത്രാ പദ്ധതി വിവാദമായതിന് പിന്നാലെ കിഫ്ബിയിൽ വാഹനധൂർത്തും നടക്കുന്നു. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ചട്ടങ്ങൾക്ക് വിരുദ്ധമായി ചില ജൂനിയർ ഉദ്യോഗസ്ഥർ ഓഫീസിൽ എത്താനും മടങ്ങിപ്പോകാനും ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നത്. ഓഫീസ് ആവശ്യത്തിന് കിഫ്ബി വാടകയ്ക്ക് എടുത്ത ഏഴ് വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്നാണ് ആക്ഷേപം. ഈ ജീവനക്കാർക്ക് വീട്ടിൽ പോകാനും മറ്റും ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ല. രണ്ട് ഇന്നോവ ക്രിസ്റ്ര, മൂന്ന് ടൊയോട്ട ക്വാളിസ്, ഒരു ഹോണ്ട സിറ്രി, ഒരു മഹീന്ദ്ര ബൊലേറോ എന്നീ വാഹനങ്ങളാണ് ദുരുപയോഗം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കിഫ്ബി 20 ലക്ഷത്തോളം രൂപയാണ് വാഹനങ്ങൾക്കായി ചെലവാക്കിയത്. പ്രിൻസിപ്പൽ സെക്രട്ടറിമാർ, വകുപ്പു തലവന്മാർ, മന്ത്രിമാരുടെ പ്രൈവറ്ര് സെക്രട്ടറിമാർ എന്നിവർക്ക് മാത്രമാണ് വീട്ടിലേക്കും തിരിച്ചും ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാനാവുക. കിഫ്ബിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ. കെ.എം. എബ്രഹാമിന് മാത്രമാണ് അനുമതിയുള്ളത്.

for infographics

പരിശോധനയില്ല

യാത്ര തുടങ്ങും മുമ്പ് ലോഗ് ബുക്കിൽ യാത്രയുടെ വിവരങ്ങൾ രേഖപ്പെടുത്തണം.. യാത്ര അവസാനിച്ചാൽ ദൂരവും മറ്രും രേഖപ്പെടുത്തി ഉദ്യോഗസ്ഥൻ ലോഗ് ബുക്കിൽ ഒപ്പിടണം. ഇതൊന്നും പാലിക്കുന്നില്ല. ഇത് പരിശോധിക്കേണ്ടത് ധനകാര്യ വകുപ്പാണ്. ധനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബിയിലെ ഉദ്യോഗസ്ഥർ ചട്ടങ്ങൾ ലംഘിക്കുമ്പോൾ അവർ കണ്ണടയ്‌ക്കുന്നു എന്നാണ് ആരോപണം. ജീവനക്കാർക്ക് ക്ഷാമ ബത്ത കുടിശിക പോലും കൊടുക്കാത്തപ്പോണ് ഈ ധൂർത്ത്.

ശമ്പളവും കനത്തത്

കിഫ്ബിയിലെ ഉദ്യോഗസ്ഥർക്ക് കനമുള്ള ശമ്പളമാണ്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് 2.75 ലക്ഷം രൂപ മാസ ശമ്പളം. കൂടാതെ ഓരോ വർഷവും 27,500 രൂപ വർദ്ധന. ഇതുവരെ 35ലക്ഷം രൂപയോളം ശമ്പളമായി നൽകി. ടെക്നിക്കൽ ഇൻസ്പെക്ഷൻ ചീഫ് പ്രോജക്ട് എക്സാമിനർക്ക് മാസം 2.3 ലക്ഷം രൂപയാണ് ശമ്പളം.