വെള്ളറട: ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പൊലീസ് ക്വാർട്ടേഴ്സ് മന്ദിരങ്ങൾ ഒരു ദിവസംപോലും ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നു. വെള്ളറടയിലെ ആനപ്പാറയിൽ ആഭ്യന്തരവകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് പൊലീസുകാർക്ക് താമസിക്കാനായി 28 കുടുംബങ്ങൾക്ക് താമസിക്കാനായി മന്ദിരങ്ങൾ പണിതത്. എസ്. ഐ യ്ക്ക് ഒറ്റവീടും പൊലീസുകാർക്ക് രണ്ടുകുടുംബങ്ങൾക്ക് താമസിക്കാൻ ഒരുവീടെന്ന കണക്കിൽ ലക്ഷങ്ങളാണ് ആഭ്യന്തര വകുപ്പ് ചിലവഴിച്ച് നിർമ്മിച്ചത്. എന്നാൽ രണ്ട് വീടൊഴിച്ച് ബാക്കി ഒരു വീടുപോലും വർഷങ്ങൾ പിന്നിട്ടിടേടും ആരും താമസിക്കാൻ എത്തിയിരുന്നില്ല. എന്നാൽ നിർമ്മാണത്തിലെ അപാതകയും സൗകര്യകുറവുമാണ് പൊലീസ് ഉദ്യാഗസ്ഥർ ഇവിടെ താമസിക്കാൻ എത്താത്തതിന് കാരണമെന്ന് പറയുന്നു. നിരവധി വർഷങ്ങൾ പിന്നിട്ടപ്പോൾ കെട്ടിടങ്ങളെല്ലാം പൊട്ടി പൊളിഞ്ഞ് ചോർച്ച രൂപപ്പെട്ടതിനെ തുടർന്ന് വീണ്ടും ലക്ഷങ്ങൾ മുടക്കി നവീകരിച്ചിരുന്നു. ഇന്ന് ഈ സ്ഥലം കാട് കയറി കന്നുകാലികളുടെയും തെരുവ് നായ്ക്കളുടയും കേന്ദ്രമാണ്.
ഉപയോഗ ശൂന്യമായത് സർക്കാർ ഭൂമി
എസ്.ഐ യ്ക്കും സി.ഐ യ്ക്കും താമസിക്കാൻ ഈ വീടുകൾ അനുയോജ്യമല്ലെന്ന് കണ്ടതിനെ തുടർന്ന് ഏതാനും വർഷം മുമ്പ് സമീപത്തുതന്നെ പുതിയതായി ഒരു ഇരുനിലമന്ദിരം കൂടെ നിർമ്മിച്ചു. വെള്ളറട, നെടുമങ്ങാട്, റോഡിൽ ആനപ്പാറ സർക്കാർ ആശുപത്രിക്ക് സമീപമാണ് രണ്ടേക്കറോളം വരുന്ന സ്ഥലവും ഈ വീടുകളും ഉപയോഗ ശൂന്യമായി കിടക്കുന്നത്. സമീപത്തുതന്നെ നിരവധി സർക്കാർ ഓഫീസുകൾ സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്തതുകാരണം വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഈ ഇനത്തിൽ സർക്കാർ ഖജനാവിൽ നിന്നും നല്ലൊരു തുക വാടകയായി നൽകുമ്പോഴാണ് ആർക്കും വേണ്ടാതെ കെട്ടിടങ്ങൾ ഉപോയഗശൂന്യമായി കിടക്കുന്നത്. കാലപ്പഴക്കം ഏറെ കഴിഞ്ഞ ഈ കെട്ടിടങ്ങൾ കൊണ്ട് ഇനി ഉപയോഗം ഇല്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ പൊതുമരാമത്ത് വിഭാഗം അധികൃതർ പറയുന്നത്. ഈകെട്ടിടങ്ങൾ നീക്കം ചെയ്താൽ മറ്റെന്തെങ്കിലും ഉപയോഗപ്രഥമായ രീതിയിൽ നിർമ്മിച്ചാൽ പ്രധാന റോഡ് സൈഡിലെ കാടും മാറി കിട്ടുമായിരുന്നു.
(പ്രതികരണം കെട്ടിടങ്ങൾ തകർന്ന് ഉപയോഗശൂന്യമായി കിടക്കുന്ന വിവരം ആഭ്യന്തര വകുപ്പിലെ പൊതുമരാമത്ത് വിഭാഗത്തിനെ അറിയിച്ചിട്ടുണ്ട്. അവരാണ് ഈ കെട്ടിടങ്ങൾ എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത്.
വെള്ളറട സി. ഐ ബിജു .വി നായർ )