തിരുവനന്തപുരം : മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായുള്ള ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണപ്രവർത്തനം ആരംഭിച്ചു. നഗരസഭാ ജീവനക്കാർക്കൊപ്പം നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും കൈകോർത്തപ്പോൾ തോടിനെ മാലിന്യമുക്തമാക്കാനുള്ള ജനകീയ മുന്നേറ്റത്തിനാണ് തുടക്കമായത്. രാവിലെ കണ്ണമ്മൂലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശുചീകരണം ഉദ്ഘാടനം ചെയ്തു.

തിങ്കളാഴ്ച പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്ന ശേഷം തുടർപ്രവർത്തനം തീരുമാനിക്കുമെന്ന് മേയർ വി.കെ.പ്രശാന്ത് അറിയിച്ചു. ശുചീകരണം ഇന്നും തുടരും. തെറ്റിയാറിലും പാർവതീ പുത്തനാറിലെയും മറ്റുള്ള സ്ഥലങ്ങളിലും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനം ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശ്രീകുമാർ, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

എസ്. പുഷ്പലത, മുൻമന്ത്രിയും കെ.ടി.ഡി.സി ചെയർമാനുമായ എം.വിജയകുമാർ, കിലെ ചെയർമാൻ വി.ശിവൻകുട്ടി, കൗൺസിലർമാരായ കരിഷ്മ, ശോഭാറാണി കൃഷ്ണ, ഹെൽത്ത് ഓഫീസർ എ.ശശികുമാർ എന്നിവരും പങ്കെടുത്തു.

ശുചീകരണത്തിന് കൈകോർത്തത്

നഗരസഭയുടെ 540 തൊഴിലാളികളും 80 ജീവനക്കാരും

 ഇരുനൂറോളം സന്നദ്ധപ്രവർത്തകർ

നഗരസഭയുടെ 2 ജെ.സി.ബി

ഒരു പ്രൊക്ലൈനർ

 6 ടിപ്പർ ലോറികൾ

 25 പിക്ക് അപ് ആട്ടോ

ബ്രഷ് കട്ടറുകൾ

ബഡ്ജറ്റ് വിഹിതം പ്രയോജനപ്പെടുത്തും:

മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വർഷങ്ങളായി അടിഞ്ഞുകൂടിക്കിടക്കുന്ന എക്കൽമണ്ണും മാലിന്യങ്ങളും മൂലം തോടിലെ നീരൊഴുക്ക് തടസപ്പെട്ടിട്ടുണ്ടെന്നും ഇത് പൂർണമായി നീക്കുന്നതിന് ആവശ്യമായ പ്രവർത്തനം നടത്തുന്നതിന് സർക്കാരിന്റെ ബഡ്ജറ്റ് വിഹിതം കൂടി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മഴക്കാലത്ത് കണ്ണമ്മൂല ഉൾപ്പെടെയുള്ള ഭാഗത്ത് വെള്ളപ്പൊക്കം ഇല്ലാതാക്കുന്നതിന് ഉതകുന്ന തലത്തിൽ പാർവതീ പുത്തനാർ ശുചീകരിക്കുന്നതിനുള്ള അടിയന്തര സ്വഭാവമുള്ള പ്രവർത്തനം നഗരസഭയുടെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് മേയർ വി.കെ.പ്രശാന്ത് പറഞ്ഞു.

ഇന്നലെ നീക്കം ചെയ്ത്ത് 25ലോഡ് മാലിന്യം