
ബംഗളൂരു: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദും റോയൽചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തിൽ റോയൽചലഞ്ചേഴ്സിന്റെ വിജയം ആഘോഷമാക്കിയ ദീപിക ഘോസെയെ മറക്കാനൊക്കുമോ?ചുവന്ന വസ്ത്രമണിഞ്ഞ ആ സുന്ദരി ഒറ്റദിവസംകൊണ്ട് സെലിബ്രിറ്റിയായി. സോഷ്യൽ മീഡിയയിലെ ചിലർ നടത്തിയ അന്വേഷണത്തിലാണ് ചുവന്ന ഒാഫ് ഷോൾഡർ ടോപ്പും ജീൻസും ധരിച്ച് ഗാലറിയിൽ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകൾവച്ച ആ സുന്ദരിയെ തിരിച്ചറിഞ്ഞത്.
പെട്ടെന്ന് സ്റ്റാറായെങ്കിലും പിന്നീടുള്ള ദിവസങ്ങൾ ദീപികയ്ക്ക് അത്രയ്ക്ക് നല്ലതായിരുന്നില്ല. കടുത്ത അധിഷേപങ്ങൾക്കും മാനസിക പീഡനങ്ങൾക്കുമാണ് താനിപ്പോൾ വിധേയയാവുന്നതെന്ന് ദീപികതന്നെയാണ് വെളിപ്പെടുത്തിയത്. ശരിക്കും സൈബർ ആക്രമത്തിനാണ് താനിപ്പോൾ വിധേയയാവുന്നത്. അപരിചിതരായ ആൾക്കാരർപോലും മോശമായി പെരുമാറുന്നു. നിരവധി പുരുഷന്മാരാണ് അശ്ളീല സന്ദേശങ്ങൾ അയക്കുന്നത്. എന്നെ ഏറെ ഞെട്ടിച്ചത് സ്ത്രീകളുടെ പ്രതികരണമാണ്. ഇതുവരെ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവർ ക്രൂരമായ കാര്യങ്ങളാണ് എന്നെപ്പറ്റി പറയുന്നത്-ദീപിക പറയുന്നു.
പ്രശസ്തയാവാൻ വേണ്ടിയല്ല താൻ ഗാലറിയിൽ നൃത്തംചെയ്തതെന്നാണ് ദീപിക പറയുന്നത്. ഇഷ്ടടീം ജയിച്ചപ്പോൾ അതിന്റെ ആവേശത്തിൽ നൃത്തംച്ചവിട്ടിപ്പോയി. നൃത്തം കാമറകൾ ഒപ്പിയെടുക്കുകയായിരുന്നു. തുടർന്നാണ് ചിലർ ദീപിക ആരാണെന്നുള്ള കാര്യം അന്വേഷിച്ച് കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിലുള്ള ചിത്രങ്ങളും അവർ സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തു. അതോടെയാണ് കഷ്ടകാലം തുടങ്ങിയത്.
മുംബയ് സ്വദേശിനിയാണ് ദീപിക. കാലിഫോർണിയയിലെ സ്ക്രിപ്സ് കോളേജിൽ നിന്ന് നൃത്തം പഠിച്ചിട്ടുണ്ട് . ജാസ്, ഹിപ്പ് ഹോപ്പ്, ബാലെ തുടങ്ങിയ ഐറ്റങ്ങളും ദീപികയുടെ കൈവശമുണ്ട്.പാരീസിൽ നൃത്തപഠനം തുടരുകയാണ് ദീപിക ഇപ്പോൾ.