കിളിമാനൂർ: കിളിമാനൂർ ഠൗണിനെ കുന്നുമ്മലുമായി ബന്ധിപ്പിക്കുന്ന പഴയപാലം അപകട ഭീഷണിയാകുന്നു. സർവീസ് ബസ് ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങൾ ഇതു വഴി കടന്നു പോകുന്നുണ്ട്. സംസ്ഥാന പാതയിൽ പുതിയ പാലം നിർമ്മിച്ചങ്കിലും കുന്നുമ്മൽ ഭാഗത്തേക്കുള്ള ഗതാഗത സൗകര്യത്തിനായി പഴയ പാലം നിലനിറുത്തുകയായിരുന്നു. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോകാൻ തക്ക വീതി മാത്രമാണ് ഈ പാലത്തിനുള്ളത്. കൈവരിയായി കമ്പിവേലിയാണുള്ളത്.രണ്ടടി പോലും ഈ സംരക്ഷണ വേലിക്കില്ല. കമ്പി വേലി പലയിടും ദ്രവിച്ച് ഇളകിയ നിലയിലാണ്. വേലിയെ മറച്ച് കൊണ്ട് കാട്ടുചെടികളും വളർന്ന് പന്തലിച്ചിട്ടുണ്ട്. വാഹനങ്ങൾ കടന്നു വരുമ്പോൾ വഴിയാത്രക്കാർ ഉയരം കുറഞ്ഞ കമ്പിവേലിക്കരികിലൂടെ ജീവൻ പണയം വച്ചാണ് കടന്നു പോകുന്നത്. പാലത്തിന് അമ്പത് മീറ്റർ മാത്രം അകലെയാണ് നൂറു കണക്കിന് കുട്ടികൾ പഠിക്കുന്ന കിളിമാനൂർ ഗവ. ടൗൺ യു.പി.എസ് സ്ഥിതി ചെയ്യുന്നത്. സ്കൂൾ സമയങ്ങളിൽ ഇതു വഴി കടന്നു വരുന്ന കുട്ടികൾ അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. അടിയന്തരമായി പാലത്തിന് ഇരു വശവും പടർന്ന് പന്തലിച്ച കാടുകൾ വെട്ടിനീക്കുകയും, ഉയരമുള്ള സംരക്ഷണ ഭിത്തി നിർമ്മിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.