ആറ്റിങ്ങൽ: ആറ്റിങ്ങൽ നാലുവരി ദേശീയ പാത അലൈൻമെന്റിന് അംഗീകാരമായി. ബി. സത്യൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. ജൂൺ മാസത്തിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിക്കും. സംസ്ഥാനത്തിന് തന്നെ മാതൃകയായ പദ്ധതിയിൽ സ്വമേധയാ ഭൂമി വിട്ടു നൽകുന്നവർക്ക് കെട്ടിട നിർമ്മാണ ചട്ടത്തിൽ നിയമാനുസൃതം നൽകാവുന്ന ഇളവുകൾ തീരുമാനിക്കുന്നതിന് നഗരസഭാ കാര്യാലയത്തിൽ ഭൂമി വിട്ടു നൽകുന്നവരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് എം.എൽ.എ അറിയിച്ചു.നഗരസഭാ - റവന്യൂ- ദേശീയപാത അധികൃതരുടെ സംയുക്ത യോഗം 18ന് രാവിലെ താലൂക്ക് ഓഫീസിൽ നടക്കും. നഗരസഭാ ചെയർമാൻ എം. പ്രദീപ്, ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ എം. അശോക് കുമാർ, എസ്. സജീവ്, ഡോ. സി.എസ്. ജ്യോതീന്ദ്രനാഥ്, ഹരികുമാർ, വിശ്വലാൽ, പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയ ആർ.ടി.എഫ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.