ചിക്കാഗോ: ഗർഭിണിയെ കൊന്ന് വയറ്‌കീറി കുഞ്ഞിനെ മോഷ്ടിച്ച അമ്മയെയും മകളെയും പൊലീസ് അറസ്റ്റുചെയ്തു. ചിക്കാഗോയ്ക്ക് സമീപത്തായിരുന്നു സംഭവം. മർലിൻ ഓക്കോവ ലോപ്പസ് എന്ന പത്തൊമ്പതുകാരിയാണ് കൊല്ലപ്പെട്ടത്.ഒമ്പതുമാസം ഗർഭിണിയായിരുന്നപ്പോഴാണ് മർലിൻ കൊല്ലപ്പെട്ടത്. മകനെ ഡേകെയറിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോകുമ്പോഴാണ് മർലിനെ കാണാതാവുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒാടയിൽ നിന്ന് മൃതദേഹം കണ്ടെത്തി. പരിശോധനയിലാണ് വയർകീറി കുഞ്ഞിനെ മോഷ്ടിച്ചതായി കണ്ടെത്തിയത്. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ക്ലാരിസ ഫിജുറോ എന്ന 46കാരിയും മകളും പിടിയിലായത്. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിന് ക്ലാരിസയുടെ പുരുഷസുഹൃത്ത് പീറ്റർ ബോബക്കിനെതിരെയും കേസെടുത്തിട്ടുണ്ട്.ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഇപ്പോഴു ഗുരുതരാവസ്ഥയിലാണ്. ക്ലാരിസിന്റെ മകൻ കഴിഞ്ഞ വർഷം മരിച്ചിരുന്നു. തുടർന്നാണ് ആൺകുഞ്ഞിനെ മോഷ്ടിച്ചത്.