kifbi
ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ കിഫ്ബിയുടെ മസാലബോണ്ടിന്റെ വിപണനോത്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ടി. എം. തോമസ് ഐസക്ക് സമീപം

തിരുവനന്തപുരം:ലണ്ടൻ ഓഹരി വിപണി ഇന്നലെ വ്യാപാരത്തിന് തുറന്നുകൊടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രം കുറിച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ച് മുഖ്യമന്ത്രി തുറന്നത്.

ലണ്ടൻ സമയം രാവിലെ 8 മണിക്കായിരുന്നു ചടങ്ങ്. ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം. എബ്രഹാം എന്നിവരും പങ്കെടുത്തു.

റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ ആദ്യഘട്ടത്തിൽ 3,500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. മൂന്ന് വർഷത്തിനുള്ളിൽ വിദേശവിപണിയിൽ നിന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി സമാഹരിക്കാമെന്നാണ് പ്രതീക്ഷ. ഇതിനായാണ് മസാല ബോണ്ട് ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഇതോടെ ഇവിടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ആദ്യ സംസ്ഥാന സ്ഥാപനം എന്ന നേട്ടം കിഫ്ബി സ്വന്തമാക്കി. സിംഗപ്പൂർ സ്റ്റോക്ക് എക്സ്‌ചേഞ്ചിലും കിഫ്ബി ബോണ്ട് ലിസ്റ്റ് ചെയ്യുന്നുണ്ട്.

കേരളത്തിലേക്ക് സ്വാഗതം:മുഖ്യമന്ത്രി

വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിന് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക പരിമിതി തടസമാകില്ല. വ്യവസായം സുഗമമായി നടത്തുന്നതിനുള്ള നയപരമായ ചട്ടക്കൂട് സർക്കാർ ഉണ്ടാക്കിക്കഴിഞ്ഞു. റിട്ടേണുകൾ ഓൺലൈനിൽ ഫയൽ ചെയ്യാം. നികുതി അടയ്ക്കുന്നതും ഓൺലൈനിലേക്ക് മാറ്റി. വ്യവസായ അനുമതിക്കുള്ള എല്ലാ നടപടിക്രമങ്ങളും ലളിതവും സുതാര്യവുമാക്കി.

കേരളം സന്ദർശിക്കുന്ന വിദേശ സഞ്ചാരികളിൽ നല്ല പങ്ക് ബ്രിട്ടനിൽ നിന്നാണ്. എന്നാൽ ടൂറിസം രംഗത്ത് ബ്രിട്ടീഷ് നിക്ഷേപം വേണ്ടത്രയില്ല. ഈ കുറവും പരിഹരിക്കണം. 'വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും കേരളം നിക്ഷേപ സൗഹൃദമാണ്. കേരളത്തിലേക്ക് സ്വാഗതം'.- യു.കെയിലെ സംരംഭകരെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

മസാലബോണ്ട്

ഇന്ത്യൻ കറൻസിയിൽ വിദേശ രാജ്യങ്ങളിൽ ഇറക്കുന്ന ബോണ്ടിനാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇന്ത്യൻ രൂപയും വിദേശ കറൻസിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പനിയെ അല്ലെങ്കിൽ സ്ഥാപനത്തെ ബാധിക്കില്ല എന്നതാണ് നേട്ടം. ബോണ്ടിൽ പണം നിക്ഷേപിക്കുന്നവർക്കാണ് ഇതിന്റെ റിസ്‌ക്.

ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ച്

ലോകത്തെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്‌ചേഞ്ചുകളിലൊന്നാണ് ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ച്. 60 രാഷ്ട്രങ്ങളിലെ 2600ലധികം കമ്പനികൾ ഇതിന്റെ ഭാഗമാണ്.