കല്ലമ്പലം: ഞാറുനടേണ്ട സമയമായിട്ടും വരണ്ടുണങ്ങി നാവായിക്കുളത്തെ വയലേലകൾ. ഇടവമാസമായിട്ടും മഴയില്ലാത്തതിനാൽ കൃഷിയിറക്കാനാവാത്തതിൽ കർഷകർ ആശങ്കയിൽ. ചിങ്ങമാസത്തിൽ കൊയ്‌ത്തുത്സവം നടത്തി പുത്തനരി ചോറു വച്ച് ഓണം ഉണ്ണണമെങ്കിൽ ഇടവ മാസത്തിൽ കൃഷിയിറക്കണം. ഇത്തവണ കടുത്ത ജലക്ഷാമം ഉള്ളതിനാൽ വയലുകൾ വരണ്ടു കിടക്കുകയാണ്.
നിലവിൽ വയലുകൾ ട്രാക്ടർ കൊണ്ട് ഉഴുത് മറിച്ച് രാസവളവും ജ്യോതി, അശ്വതി, ഐശ്വര്യ, ഭദ്ര, കാഞ്ചന തുടങ്ങിയ സങ്കരയിനം വിത്തുകളും ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കൃഷിക്ക് ആളെ കിട്ടാതായതോടെ, വർഷത്തിൽ മൂന്നു തവണ കൃഷിയിറക്കിയിരുന്നത് രണ്ടു തവണയായും പിന്നീട് ഒന്നായും ചുരുങ്ങി. ചിങ്ങത്തിലും മകരത്തിലും കൊയ്‌തെടുക്കാനായി മൂന്നു മാസം മുമ്പ്തന്നെ കൃഷിയിറക്കുമായിരുന്നു. എന്നാൽ മഴയില്ലാത്തതിനാൽ അതും നിലക്കുന്ന മട്ടാണ്. കല്ലമ്പലത്തും പരിസരങ്ങളിലും വെള്ളം കിട്ടാക്കനിയായതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. പ്രശ്നം രൂക്ഷമായിട്ടും അധികൃതർ ഇതുവരെ ഉണർന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി
വരൾച്ചയുടെ വഴികൾ
നാവായിക്കുളം, ചെമ്മരുതി, ഇലകമൺ പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന അയിരൂർ പുഴ വറ്റിവരണ്ടു.
പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം
കല്ലമ്പലം, നാവായിക്കുളം മേഖലകളിലെ തോടുകളും കിണറുകളും വറ്റി.
ചിലയിടത്ത് കിണറുകളിൽ ഓരു കലർന്ന വെള്ളം.
കരവാരം, മണമ്പൂർ, ഒറ്റൂർ പഞ്ചായത്ത് പ്രദേശങ്ങളും വരൾച്ചയുടെ പിടിയിൽ
നെൽപ്പാടങ്ങളാൽ സമ്പന്നം നാവായിക്കുളം
തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ നെൽപ്പാടങ്ങൾ ഉള്ളത് നാവായിക്കുളം പഞ്ചായത്തിലാണ്. കുടവൂർ ഏലാ, വെള്ളൂർക്കോണം ഏലാ, ഭരണിക്കാവ് ഏലാ, ചിറ്റായിക്കോട് ഏലാ, വടക്കെവയൽ, ഇടമൺനില ഏലാ തുടങ്ങി നിരവധി നെൽപ്പാടങ്ങളാണ് നാവായിക്കുളത്ത് ഉള്ളത്. പണ്ട് പരമ്പരാഗതമായ രീതിയിൽ കാളകളെ കൊണ്ട് ഏഴ് ചാൽ പൂട്ടി മരമടിച്ച് പൂർണമായും ജൈവ വളവും ജീരകചെമ്പാവ്, അറുവാൻവെള്ള, ചേറാടി, തവളക്കണ്ണൻ തുടങ്ങിയ നാടൻ വിത്തുകളും ഉപയോഗിച്ച് പുഞ്ചക്കൃഷിയടക്കം വർഷത്തിൽ മൂന്നു തവണ കൃഷി നടത്തി വിളവെടുത്തിരുന്നു. പത്തു പറ കൊയ്യമ്പോൾ ഒരു പറ കൂലിയായി കൊടുത്താൽ മതിയായിരുന്നു. യഥേഷ്ടം ജോലിക്ക് ആളിനെയും കിട്ടുമായിരുന്നു. ഇന്ന് സ്ഥിതി മാറി.
ചിത്രം . മഴ പെയ്യുമെന്ന പ്രതീക്ഷയിൽ നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ ഏലാ കൃഷിയിറക്കാനായി ഉഴുതിട്ടിരിക്കുന്നു