സിസ്റ്റർ ലിനി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം തികയുകയാണ്. നിസ്വാർത്ഥമായ ആതുര സേവനത്തിനിടയിൽ ജീവൻ ത്യജിക്കേണ്ടി വന്ന ഈ പെൺകുട്ടി മലയാളികളുടെ മനസിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. സമൂഹമാകെ ഭയപ്പെട്ടുപോയ അവസരമായിരുന്നു കേരളത്തിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച ദിവസങ്ങൾ. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തിൽ സൂപ്പിക്കട എന്ന ഉൾപ്രദേശത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെയാണ് നിപ്പ വൈറസ് ബാധിച്ചത്. വൈറസ് ബാധയേറ്റ നാലുപേരും മരണത്തിന് കീഴടങ്ങി. സാബിത്തിന്റെ മരണത്തിന് ശേഷമാണ് രോഗബാധ നിപ്പ കാരണമാണെന്ന് കണ്ടെത്തുന്നത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ച സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് നിപയുടെ സാന്നിദ്ധ്യം അറിഞ്ഞത്. 2018 മേയ് 19 ന് തന്നെ നിപ്പ വൈറസിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ധാരണയായിരുന്നു. എന്നാൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന കൂടി സ്ഥിരീകരിച്ചിട്ട് മാത്രമേ ഇക്കാര്യം പ്രഖ്യാപിക്കാൻ കഴിയുമായിരുന്നുള്ളൂ. തുടർന്ന് പൂനയിൽ നിന്നുള്ള റിസൾട്ടും വന്നു. നിപ്പയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതായിരുന്നു റിപ്പോർട്ട്.
19ന് മുതൽ തന്നെ ആരോഗ്യവകുപ്പിലെയും മൃഗസംരക്ഷണവകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലെയും, മന്ത്രി ടി.പി. രാമകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവർത്തനങ്ങളാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ആദ്യത്തെ ഘട്ടത്തിൽ വൈറസ് ബാധിതരായ 18 പേർക്ക് പുറമേ കൂടുതൽ പേരിലേക്ക് രോഗപ്പകർച്ച ഉണ്ടാകുന്നത് തടയാൻ കഴിഞ്ഞു. മരണനിരക്ക് വളരെ കൂടിയ വൈറസ് ആയതിനാൽ രോഗം പിടിപെട്ട 18 പേരിൽ 16 പേരും മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. അജന്യ, ഉബീഷ് എന്നിവർ മരണത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടത് വലിയ ആശ്വാസമായി. ഇതിനിടയിൽ 21ന് , നിപ്പ ബാധിതരെ തുടക്കത്തിൽ ശുശ്രൂഷിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ലിനി രോഗബാധമൂലം മരണമടഞ്ഞത് എല്ലാവരെയും കടുത്ത ദു:ഖത്തിലാഴ്ത്തി. വളരെ ധീരമായ സമീപനമാണ് മരണത്തിന് മുന്നിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താൻ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭർത്താവ് സജീഷിനെയും കുഞ്ഞുമക്കളെയും ഒരുനോക്ക് കാണാൻ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മിൽ കാണാൻ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങൾ ഓരോ മലയാളിയുടെയും മനസിൽ നൊമ്പരമുണർത്തുന്ന ഓർമ്മകളായി നിൽക്കുകയാണ്. ലിനിയോടുള്ള വാക്കുപാലിച്ച് മക്കൾക്ക് ഒരു കുറവും വരാതെ സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് സജീഷ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന നഴ്സുമാരും ഡോക്ടർമാരും മറ്റ് പ്രവർത്തകരും എല്ലാമടങ്ങിയ ആരോഗ്യ സംവിധാനത്തിലെ മുഴുവൻ ആളുകൾക്കും ലിനി ഒരു മാതൃകയും ആവേശവുമാണ്.
നിപ്പ വന്നയിടത്ത് വീണ്ടും വരില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞൻമാരുടെ നിഗമനം. ഡിസംബർ മുതൽ ജനുവരി വരെയുള്ള വവ്വാലുകളുടെ പ്രജനന കാലത്താണ് നിപ്പ ബാധയുണ്ടാകാൻ സാദ്ധ്യതയുള്ളത്. ഇത്തവണ ആരോഗ്യവകുപ്പ് നേരത്തേതന്നെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. എല്ലാ മെഡിക്കൽ കോളേജുകളിലും ഐസെലേഷൻ വാർഡുകൾ തയ്യാറാക്കുകയും നേരിയ രോഗലക്ഷണങ്ങളെങ്കിലും ഉണ്ടാകുമ്പോൾ രോഗിയെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. ജനങ്ങളുടെയിടയിൽ മികച്ച ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. തുടർന്നും നാം വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. കൂട്ടായി പരിശ്രമിച്ചാൽ നിപ്പ മാത്രമല്ല ഡെങ്കിപ്പനി, എച്ച്1 എൻ1, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ എല്ലാ പകർച്ചവ്യാധികൾക്കുമെതിരെ സംഘടിതമായ പ്രതിരോധ പ്രവർത്തനങ്ങൾ തീർക്കാനാകും. നാട് ഒരുമിച്ചു നിന്നാൽ ശുചിത്വവും രോഗപ്രതിരോധവും സൃഷ്ടിക്കാൻ നമുക്ക് കഴിയും. ലിനിയുടെ വേർപാടിന് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കൈകോർക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.
( ലേഖിക ആരോഗ്യവകുപ്പ് മന്ത്രിയാണ് )