may21b

ആ​റ്റിങ്ങൽ: നഗരത്തോട് ചേർന്ന് കിടക്കുന്ന രവിവർമ്മ ലെയിനിലേയ്ക്കുള്ള രവിവർമ്മ റോഡ് ടാറും മെ​റ്റലുമിളകി കുഴികൾ നിറഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നായി. നഗരസഭയിലെ പ്രധാന ഇടറോഡായിട്ടും ധാരാളം വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന വഴിയായിട്ടും റോഡ് നന്നാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

ആറ്റിങ്ങൽ ദേശീയപാതയിൽ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോൾ മൂന്നു മുക്കിൽ നിന്നും തിരിച്ചു വിടുന്ന വാഹനങ്ങൾ കടന്നു പോകുന്നത് രവിവർമ്മ റോഡിലൂടെയാണ്. ബസുകൾ വരെ ഇതുവഴിയാണ് അത്യാവശ്യ സമയത്ത് കടത്തിവിടുന്നത്. ആറ്റിങ്ങലിൽ ഒരു ബൈപാസുപോലെ പ്രവർത്തിക്കുന്ന ഈ റോഡിന്റെ അവസ്ഥ ഏറെ ദുരിതമാണ്.

അയിലം റോഡിനെയും വാട്ടർസപ്ലൈ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിൽ നിന്ന് ഉള്ളിലേയ്ക്ക് തിരിഞ്ഞുപോകുന്ന മ​റ്റ് ഇട റോഡുകളുമുണ്ട്. മൂന്നുമുക്കിൽ നിന്ന് എളുപ്പം കിഴക്കേ നാലുമുക്കിൽ എത്താവുന്ന ഒരു ബൈപാസാണിത്. മൂന്നു മുക്കിൽ നിന്നും തിരക്കില്ലാതെ ഈ റോഡുവഴി വേണമെങ്കിൽ ബോയ്സ് എച്ച്.എസ്.എസിനു പിറകിലുള്ള റോഡിലൂടെ കരിച്ചിയിൽ വഴി കച്ചേരി ജംഗ്ഷനിൽ എത്തിച്ചേരാനുമാകും. നഗരത്തിലെ തിരക്കിൽ പെടാതെ രക്ഷപ്പെട്ട് ദേശീയിലെ പ്രശ്ന മേഖല തരണം ചെയ്യുന്നതിന് നാട്ടുകാർ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്.സ്‌കൂൾ തുറക്കുന്നു കഴി‍ഞ്ഞാൻ ധാരാളം സ്‌കൂൾബസുകളും ഈ റോഡിലൂടെയാണ് കുരുക്കിൽ പെടാതിരിക്കാൻ സഞ്ചരിക്കുന്നത്. ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി വന്നു പോകുന്നത്. റോഡ് തകർന്നതോടെ കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്.

ബൈക്ക് യാത്രികർ റോ‌ഡിൽ തെന്നി വീഴുന്നത് പതിവാകുന്നു

റോഡിന്റെ ദൈർഘ്യം - 400 മീറ്റർ

രവിവർമ്മ റോഡിന്റെ അവസ്ഥ ഇന്ന് വളരെ കഷ്ടമാണ്. കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിൽ അപകടം നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ബുള്ളറ്റ് റോഡിനു സമീപത്തെ കുഴിയിൽ മറിഞ്ഞ് എനിക്കുതന്നെ പരിക്കേറ്റിരുന്നു. റോഡ് ഗതാഗത യോഗ്യമാക്കണമെന്നുകാട്ടി നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ അറിഞ്ഞ ഭാവം നടിക്കുന്നില്ല. അടിയന്തിരമായി റോഡ് ടാർ ചെയ്ത് നാട്ടുകാരുടെ യാത്രാ ദുരിതം അവസാനിപ്പിക്കണം.

രാജീവ്കുമാർ. എസ്, വൈസ് പ്രസിഡന്റ്, രാജാ രവിവർമ്മ റസിഡന്റ്സ് അസോസിയേഷൻ