തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനത്തിന് കർശന നിയന്ത്റണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.
വോട്ടെണ്ണൽ ജോലിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥി, ചീഫ് കൗണ്ടിംഗ് ഏജന്റ്, വരണാധികാരിയിൽ നിന്നോ ഉപ വരണാധികാരിയിൽ നിന്നോ അനുമതി പത്രം ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാർ, തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന പാസ് ലഭിച്ചിട്ടുള്ള മാദ്ധ്യമ പ്രവർത്തകർ എന്നിവരെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല.
കൗണ്ടിംഗ് ഏജന്റുമാർ 23-നു രാവിലെ 7.30 നു മുമ്പായി, അനുവദിച്ചിട്ടുള്ള കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കണം. കൗണ്ടിംഗ് പൂർത്തിയാകുന്നതുവരെ ഇവർ ഹാളിൽത്തന്നെ ഉണ്ടായിരിക്കണം. മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ ഹാളിൽ കൊണ്ടുവരാൻ പാടില്ല. സ്ഥാനാർഥികൾ, ചീഫ് ഏജന്റ് എന്നിവരുടെ വാഹനങ്ങൾ മാത്രമേ വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസ് കോളജിന്റെ പ്രധാന കവാടത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കൂ.
കൗണ്ടിംഗ് ഏജന്റുമാരുടെ വാഹനങ്ങൾ മാർ ഇവാനിയോസ് കോളജിന്റെ പ്രധാന കവാടത്തിനു പുറത്ത് പൊലീസ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. പ്രധാന ഗേറ്റിൽനിന്ന് ബന്ധപ്പെട്ട കൗണ്ടിംഗ് സെന്ററിനു സമീപം വരെ എത്തുന്നതിന് പ്രത്യേക വാഹനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.