hh

നെയ്യാറ്റിൻകര: വ്യാജരേഖ ചമച്ച് 'അഭിഭാഷക'നായ വിനോദിനെ കസ്റ്റഡി കാലാവധി തീർന്നതിനാൽ ഇന്നലെ നെയ്യാറ്റിൻകര ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കി. ഒറ്റശേഖരമംഗലം വാളിക്കോട് തലക്കോണം തലനിന്നപുത്തൻ വീട്ടിൽ എം.ജെ. വിനോദിനെയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 'അഭിഭാഷക'നായതിന് ആര്യങ്കോട് പൊലീസ് അറസ്റ്റു ചെയ്തത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് പൊലീസ് തന്റെ യഥാർത്ഥ മൊഴി രേഖപ്പെടുത്തുന്നില്ലെന്നും വൈദ്യ പരിശോധനയ്ക്കായി നെയ്യാറ്റിൻകര ജല്ലാ ആശുപത്രിയിൽ കൊണ്ടു പോയപ്പോഴും മൊഴി രേഖപ്പെടുത്താത്തതിനാൽ, പൊലീസ് ഉദ്യോഗസ്ഥരെ മാറ്റണമെന്നും വിനോദിന്റെ പരാതിയിന്മേൽ നെയ്യാറ്റിൻകര എക്‌സൈസ് ഉദ്യോഗസ്ഥരെ തുടർ നടപടിക്കായി കോടതി ചുമതലപ്പെടുത്തി. പിന്നീട് നെയ്യാറ്റിൻകര എക്‌സൈസ് റെയിഞ്ച് എസ്.ഐ വിജയന്റെ നേതൃത്വത്തിൽ വിനോദിനെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ കൂടുതൽ അന്വേഷണത്തിനായി വിനോദിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകൻ പറഞ്ഞു.

ബീഹാർ ലാ കോളേജിൽ നിന്ന് എൽഎൽ.ബി സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകാനായി വിനോദ് ഒന്നര ലക്ഷം രൂപ അഭിഷേക്‌സിംഗ് എന്നയാളിന് നൽകിയാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. 2015 ഫെബ്രുവരി 15നാണ് വിനോദ് വ്യാജ സർട്ടിഫിക്കറ്റുമായി എൻറോൾ ചെയ്‌തത്. വിനോദിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പരാതി ഉയർന്നപ്പോൾ ഇപ്പോൾ ലഭിച്ച റോൾ നമ്പർ മാറ്റി മറ്റാരുടെയെങ്കിലും റോൾ നമ്പരിൽ തന്റെ പേര് തിരുത്തി വാങ്ങുന്നതിനായി ഒന്നര മാസം മുൻപ് അഭിഷേക്‌സിംഗുമായി ധാരണയായിരുന്നു. എന്നിട്ടും കാര്യം നടന്നില്ല. ബി.എ, എം.എ, എൽഎൽ.ബി, എം.ബി.എ സർട്ടിഫിക്കറ്റുകളാണ് അഭിഷേക് സിംഗ് വ്യാജമായി നിർമ്മിച്ച് ധാരാളം പേർക്ക് നൽകിയിട്ടുള്ളതെന്ന് ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്മേൽ കൂടുൽ ചോദ്യം ചെയ്യാനായാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതത്രേ.