may22a

ആറ്റിങ്ങൽ: വാട്സ്ആപ്പ് കൂട്ടായ്മകൾ വെറും നേരം പോക്കിന് മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തോന്നയ്ക്കൽ ഗവ. ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികൾ. ഇവരുടെ കൂട്ടായ്മയുടെ പ്രവർത്തനഫലമായി നിർദ്ധന സഹപാഠിക്ക് ലഭിച്ചത് ഒരു പുതിയ വീടാണ്. ഇവിടത്തെ 1990 ബാച്ചിലെ പത്താംക്ലാസ് വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയാണ് തങ്ങൾക്കൊപ്പം പഠിച്ച കല്ലൂർ സ്വദേശിയായ സോഫിയയ്ക്ക് വീടു വച്ചു നൽകി മാതൃകയായത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സോഫിയയുടെ വിവരം അറിഞ്ഞ് കൂട്ടായ്മ സ്വമേധയാ വീട് നിർമ്മിക്കാൻ തയ്യാറാകുകയായിരുന്നു. അസുഖം ബാധിച്ച് ദീർഘനാൾചികിത്സയിലായിരുന്ന സോഫിയയുടെ ഭർത്താവ് സുരേഷ്‌കുമാർ അടുത്തിടെ മരിച്ചു. ചികിത്സാചെലവിനെ തുടർന്ന് കടക്കെണിയിലായ സോഫിയയും കുടുംബവും ഒരു ഷെഡിലാണ് അന്തിയുറങ്ങിയിരുന്നത്. ചെമ്പകമംഗലം കൈലാത്തുകോണത്ത് പൂർത്തിയാക്കിയ സോഫിയയ്ക്കായുള്ള വീടിന്റെ താക്കോൽ ദാനം ഇവരുടെ പ്രിയ അദ്ധ്യാപകൻ ജലീലാണ് നിർവഹിച്ചത്. വിദേശത്ത് ഉൾപ്പെടെ ജോലി ചെയ്യുന്ന 120 അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ഇതിൽ 35 പേർ വീട് പാലുകാച്ചിന് എത്തിയിരുന്നു. അർഹരായവർക്ക് സഹായം എത്തിക്കുകയും സൗഹൃദം നിലനിറുത്തുകയുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് അഡ്മിൻമാരായ വേങ്ങോട് സ്വദേശി സിമി,​ തോന്നയ്ക്കൽ സ്വദേശി പ്രിയ എന്നിവർ പറഞ്ഞു.