kanam-rajendran

തിരുവനന്തപുരം: രാജ്യമെമ്പാടും പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ സംഭവിച്ച വീഴ്ചയാണ് ബി.ജെ.പിയുടെ വിജയത്തിന് അടിസ്ഥാനമായതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ പരാജയമാണ് എൽ.ഡി.എഫിന് സംഭവിച്ചത്. ഇതേക്കുറിച്ച് പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ കാനം പറഞ്ഞു.

ശബരിമല വിഷയവും വർഗീയതയും ആളിക്കത്തിച്ചെങ്കിലും ബി.ജെ.പിയുടെ പൊള്ളത്തരങ്ങൾ ജനം തിരിച്ചറിഞ്ഞു. ഭരണത്തെക്കുറിച്ച് ഒന്നും പറയാതെ നരേന്ദ്രമോദി കപട ദേശീയതയും വർഗീയതയും ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയ രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ, അതിനു പിന്നാലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫലം ബി.ജെ.പിക്ക് അനുകൂലമായി. കേരളത്തിലെ ജനങ്ങളുടെ വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ അടുത്തടുത്തു നടക്കുന്ന തിരഞ്ഞെടുപ്പുകളിൽത്തന്നെ പാർലമെന്റിലേക്ക് ഒരു രീതിയും നിയമസഭയിലേക്ക് മറ്റൊരു രീതിയുമാണുള്ളത്. മുമ്പ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ദിവസങ്ങൾക്കകം നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഇവിടെ വിജയിച്ചിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.