തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും, കള്ളനെ കാവലേൽപ്പിക്കുന്നതു പോലെയുള്ള സ്ഥിതിവിശേഷമാണ് സംജാതമായതെന്നും വി.എസ്. അച്യുതാനന്ദൻ. ഇടതുപക്ഷ അടിത്തറ കെട്ടിപ്പടുക്കേണ്ടത് എങ്ങനെയെന്നതിൽ പുനർവിചിന്തനം വേണമെന്നും വി.എസ് ഫേസ്ബുക്കിൽ പ്രതികരിച്ചു.
കുറിപ്പ് തുടരുന്നത് ഇങ്ങനെ: മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തിൽ, പ്രതിപക്ഷ പാർട്ടികൾക്കിടയിൽ നിലനിന്ന യോജിപ്പില്ലായ്‌മയും ഉൾപ്പോരും ഈ സ്ഥിതിവിശേഷത്തിലേക്കു നയിച്ചു. കേരള ജനത ബി.ജെപിയെ തുരത്തുന്നതിൽ വിജയിച്ചു എന്നത് ആശ്വാസകരമാണ്. ഇടതുപക്ഷത്തിന് പറ്റിയ തെറ്റുകൾ പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിരാശരാകേണ്ട കാര്യമില്ല.ഒരു ജനവിധിയും ശാശ്വതമല്ല. ജനങ്ങളോടൊപ്പം നിന്ന്, കോർപ്പറേറ്റ് വികസന മാതൃകകളെ പുറത്തുനിറുത്തി, കർഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോവുകയല്ലാതെ വേറെ മാർഗമില്ല. അതാണ് ഇടതുപക്ഷ രാഷ്ട്രീയം.