രണ്ടാം വട്ടവും റാത്തോഡ്
389403
ജയ്പൂർ റൂറൽ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി പ്രതിനിധിയായി രണ്ടാംവട്ടം ജനവിധി തേടിയ കേന്ദ്ര കായികമന്ത്രി കൂടിയായ ഒളിമ്പ്യൻ രാജ്യവർദ്ധൻ സിംഗ് റാത്തോഡ് കീഴടക്കിയത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മറ്റൊരു ഒളിമ്പ്യൻ കൃഷ്ണപുനിയയെ. 389403 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
2004ലെ ഏതൻസ് ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ വെള്ളി നേടിയ താരമാണ് റാത്തോഡ്. കൃഷ്ണപൂനിയ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിട്ടുള്ള ഡിസ്കസ് ത്രോ താരമാണ്.
811626 വോട്ടുകളാണ് ഇക്കുറി റാത്തോഡ് നേടിയത്. കൃഷ്ണ പുനിയ 422223 വോട്ടുകൾ നേടി.
3,32,896 വോട്ടിനായിരുന്നു 2014ൽ റാത്തോഡിന്റെ വിജയം. കഴിഞ്ഞ തവണത്തേതിൽ നിന്ന് ലീഡുയർത്തിയ റാത്തോഡ് വീണ്ടും മന്ത്രിയായേക്കും.
ഗംഭീരമാക്കി ഗംഭീർ
തന്റെ രാഷ്ട്രീയ അരങ്ങേറ്റം അത്യുജ്ജ്വല വിജയത്തിലൂടെ അതിഗംഭീരമാക്കുകയായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റർ ഗൗതം ഗംഭീർ. ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ഗംഭീർ 55.35 ശതമാനത്തിലേറെ വോട്ടുകൾ സ്വന്തമാക്കിയാണ് ലോക്സഭയിലേക്ക് എത്തിയിരിക്കുന്നത്.
ആം ആദ്മി പാർട്ടിയുടെ അതിഷിയെയും കോൺഗ്രസിന്റെ അർവിന്ദർസിംഗ് ലവ്ലിയെയുമാണ് ഈ ഇടംകയ്യൻ ഓപ്പണർ തകർത്തത്. ഗംഭീർ 696156 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ അർവിന്ദർ 304934 വോട്ടുകൾ നേടി. അതിഷിക്ക് 219328 വോട്ടുകൾ ലഭിച്ചു. ഭൂരിപക്ഷം 391222.
ഈ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയ ഗംഭീർ നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. അതിഷിക്കെതിരെ ലഘുലേഖ വിതരണം ചെയ്തതിനും രണ്ട് വോട്ടർ കാർഡ് കൈവശം വച്ചതിനുമെതിരെ പരാതികൾ ഉയർന്നു.
വിജയമില്ലാത്ത വിജേന്ദർ
ഇടിക്കൂട്ടിൽ നിന്ന് കോൺഗ്രസിന്റെ കൈപിടിച്ച് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ ഒളിമ്പിക് വെങ്കല മെഡൽ ജേതാവും പ്രൊഫഷണൽ ബോക്സിംഗ് താരവുമായ വിജേന്ദർ സിംഗിന് ഇടികൊണ്ട് വീഴേണ്ടിവന്നു. സൗത്ത് ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച വിജേന്ദർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ബി.ജെ.പിയുടെ രമേഷ് ബിദൂരിയാണ് ഇവിടെ ജയിച്ചത്. ആംആദ്മിയുടെ രാഘവ് ചദ്ദ രണ്ടാമതായി. ബിദൂരി 682875 വോട്ടുകൾ നേടിയപ്പോൾ. വിജേന്ദറിന് 163911 വോട്ടുകളേ നേടാനായുള്ളൂ.
ബൂട്ടിയ പിന്നിൽ
സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ ഗാംഗ്ടോക്കിൽ നിന്നും മത്സരിച്ച മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്ടൻ ബെയ്ച്ചുംഗ് ബൂട്ടിയ ഗാംഗ്ടോക്കിലെ ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹംറോ സിക്കിം പാർട്ടി രൂപീകരിച്ചാണ് ബൂട്ടിയ മത്സരിക്കാനിറങ്ങിയത്. ബൂട്ടിയയുടെ രണ്ടാം മണ്ഡലമായ ടുമെൻലിംഗിയിലെ ഫലം പുറത്തുവന്നില്ല.