വിഴിഞ്ഞം: ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടുകാൽ ചൊവ്വര അയണി കുറ്റിവിള തത്ത്വമസിയിൽ ഷിബുവിന്റെ (40) മൃതദേഹമാണ് ഇന്നലെ പുലർച്ചെ പൂവാർ ഭാഗത്ത് കരയ്ക്കടിഞ്ഞത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇയാളെ കാണാതായത്. കടൽത്തീരത്തെ പാറക്കൂട്ടത്തിൽ നിന്ന് ഇയാളുടെ ചെരുപ്പും മൊബൈൽ ഫോണും ലഭിച്ചതിനെ തുടർന്ന് മറെെൻ എൻഫോഴ്സ്മെന്റും തീരദേശപൊലീസും കടലിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് പൂവാർ തീരത്ത് മൃതദേഹം കരയ്ക്കടിഞ്ഞത്.
സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു. ആഴിമലയിലെ സ്വകാര്യ ഹോട്ടൽ വളപ്പിലെ കടയിൽ തയ്യൽ ജോലിക്കാരനായിരുന്നു.
ഷിബു ജോലിചെയ്തിരുന്ന കടയുടെ സമീപത്തെ ഹോട്ടലിലെ ജീവനക്കാരുമായി വാക്കുതർക്കം ഉണ്ടായതായി ബന്ധുക്കൾ പറയുന്നു. ഹോട്ടലിലെ തയ്യൽ ജോലികൂടാതെ സമീപത്തായി ഇയാൾ തയ്യൽക്കടയും നടത്തുന്നുണ്ട്. ഈ കടയിൽ ഹോട്ടലിലെ ഒരു ജീവനക്കാരൻ രണ്ട് തവണ അന്വേഷിച്ചുചെന്നതായി കടയിലെ ജീവനക്കാരൻ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. ഹോട്ടലിലെ ജീവനക്കാരെ സ്റ്റേഷനിൽ വിളിച്ച് വരുത്തി രാത്രി വൈകിയും ചോദ്യം ചെയ്യുകയാണെന്ന് വിഴിഞ്ഞം എസ്.ഐ തൃദീപ് ചന്ദ്രൻ പറഞ്ഞു. ഹോട്ടലിൽ നിന്നുള്ള സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കമ്മിഷണർക്ക് പരാതി നൽകി. അനുപമയാണ് ഷിബുവിന്റെ ഭാര്യ. മൂന്നര വയസുകാരൻ വേദിക് മകനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി.