fishing

തിരുവനന്തപുരം: മത്സ്യമേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ട്രോളിംഗ് നിരോധനം ജൂൺ ഒമ്പതിന് ആരംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. നിരോധനം ജൂലായ് 31വരെ നീളും. കഴിഞ്ഞ വർഷവും 52 ദിവസത്തെ ട്രോളിംഗ് നിരോധനം നടപ്പാക്കിയിരുന്നു.
നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. നിരോധന കാലയളവിൽ പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കൾ കടൽ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും. ഇതരസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുമ്പ് തീരം വിടും. കടൽ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐ.ഡി കാർഡ് കൈയിൽ കരുതണം. ഇൻബോർഡ് വള്ളങ്ങൾക്കായി മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകളോടെ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
പി.പി. ചിത്തരഞ്ജൻ, പുല്ലുവിള സ്റ്റാൻലി, ടി. രഘുവരൻ, കെ.കെ. രാധാകൃഷ്ണൻ, ടി. പീറ്റർ, ഉമ്മർ ഒട്ടുമാൽ, ജാക്‌സൺ പൊള്ളായിൽ, ചാൾസ് ജോർജ്, അലോഷ്യസ് ജോർജ്, എസ്. നാസറുദ്ദീൻ, ആർ. ഓസ്റ്റിൻ, വൈ. അലോഷ്യസ്, കെ. നന്ദകുമാർ, ഡെമിനിക് ആന്റണി, നിത്യാനന്ദൻ .പി, എം.പി. വിജേഷ്, എൽ. വർഗീസ്, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.