ആലപ്പുഴ: സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കൂടുതൽ കരുത്തേകുന്ന പ്രവർത്തന മികവോടെ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ചേർത്തല ടൗൺ ഗവ.എൽ.പി സ്‌കൂൾ. മികവിന്റെ കേന്ദ്രമായി മാറിയ ഈ വിദ്യാലയത്തിലേക്ക് കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 2 മണിക്കൂറുകൊണ്ട് പ്രവേശനം നേടിയത് 233 കുട്ടികൾ ആണെങ്കിൽ ഇത്തവണ ഒരു മണിക്കൂർ കൊണ്ട് പ്രവേശനം നേടിയത് 247 കുട്ടികളാണ്.
സംസ്ഥാനത്ത് മറ്റ് സർക്കാർ സ്‌കൂളുകൾക്ക് കൂടി മാതൃകയാവുകയാണ് ഈ സ്‌കൂൾ. ഇത്തവണ പ്രീ പ്രൈമറി, ഒന്നാം ക്ലാസ് എന്നിവയിലേക്ക് കഴിഞ്ഞ ആഴ്ചവരെ 277 കുട്ടികളാണ് പുതുതായി ചേർന്നത്. പുതിയ അദ്ധ്യയന വർഷത്തേക്ക് വിദ്യാലയങ്ങൾ കടക്കുമ്പോൾ ചേർത്തലയിലെ ഈ വിദ്യാലയം പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ വ്യത്യസ്തത പുലർത്തുന്നു. ഭാഷാ പഠനത്തിനു മുൻതൂക്കം നൽകുമ്പോൾ തന്നെ നവമാദ്ധ്യമങ്ങളിലൂടെയുള്ള വിദ്യാഭ്യാസവും കുരുന്നുകൾക്ക് നൽകുന്നുണ്ട്. യൂട്യൂബ് ചാനലും, സ്മാർട്ട് ക്ലാസ് റൂമും എല്ലാം സദാ സജ്ജമാണ്. മലയാളത്തിളക്കവും ഹലോ ഇംഗ്ലീഷും കുട്ടികൾക്കായി നിരന്തരം ക്രമീകരിക്കുന്ന പഠനയാത്രകളും വിദ്യാലയത്തിന്റെ പ്രവർത്തന മികവിന്റെ നേർസാക്ഷ്യങ്ങളാണ്.
10 വർഷം മുമ്പ് വരെ സ്‌കൂളിൽ കുട്ടികൾ കുറവായിരുന്നു. സ്‌കൂളിന്റെ മികവ് കേട്ടറിഞ്ഞ് ധനമന്ത്രി തോമസ് ഐസക്കും സ്ഥലം എം.എൽ.എ കൂടിയായ ഭക്ഷ്യമന്ത്രി പി.തിലോത്തമനും സ്‌കൂളിലെത്തി എല്ലാ പിന്തുണയും അറിയിച്ചിരുന്നു. അഞ്ചു വർഷമായി സ്‌കൂൾ പ്രിൻസിപ്പലായി പ്രവർത്തിക്കുന്ന പുഷ്പലതയ്ക്കൊപ്പം എസ്.എം.സി ചെയർമാൻ കെ.ബി. സാനു, സ്റ്റാഫ് സെക്രട്ടറി ബി.എൻ. മധു, എൻ.ശ്രീകുമാർ,സന്ദീപ്, എസ്.എം.സി രക്ഷാധികാരിയും പൂർവ വിദ്യാർത്ഥിയുമായ കെ.സി. രമേശൻ എന്നിവരും വിവിധ കക്ഷി നേതാക്കളും ജനപ്രതിനിധികളും സ്‌കൂളിന്റെ പുരോഗതിക്കായി സജീവമായി പ്രവർത്തിക്കുന്നു.