photo

ചേർത്തല: താലൂക്കിലെ ഒട്ടുമിക്ക മേഖലകളിലും കനത്ത മഴ ദുരിതം വിതയ്ക്കുന്നു.

ഞായറാഴ്ച തുടങ്ങിയ മഴയിൽ ഏഴുവീടുകൾ ഭാഗികമായി തകർന്നു. കാ​റ്റിൽ മരംവീണാണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്.1.53 ലക്ഷത്തിന്റെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു. നഗരത്തിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവേശനകവാടം വെള്ളത്തിലായി. ചേർത്തല അരൂക്കു​റ്റി റോഡിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനു സമീപവും റോഡ് വെള്ളത്തിലായി. തീരദേശ പഞ്ചായത്തുകളിലേതുൾപ്പെടെ 325 വീടുകൾ വെള്ളത്തിലായി. കടക്കരപ്പള്ളി, ചേർത്തലതെക്ക്,വയലാർ,പട്ടണക്കാട്, തണ്ണീർമുക്കം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട്. ഇവിടങ്ങളിൽ ഏതുസമയവും ക്യാമ്പുകൾ തുറന്ന് ആളുകളെ മാ​റ്റിപ്പാർപ്പിക്കാൻ റവന്യു അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വില്ലേജ് ഓഫീസർമാരുടെ യോഗം വിളിച്ചു ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. രണ്ടു ദിവസങ്ങളിലായി പഞ്ചായത്ത് തലത്തിൽ യോഗം കൂടാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് തഹസിൽദാർ കെ.ആർ. രാജേന്ദ്രബാബു പറഞ്ഞു.