murder
soumya

ആലപ്പുഴ: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ കൊലപ്പെടുത്താൻ സുഹൃത്തായ പൊലീസുകാരൻ അജാസ് നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ്. അജാസിന്റെ സൗഹൃദം ശല്യമായി മാറിയതോടെ സൗമ്യ ഇയാളുടെ നമ്പർ ബ്ളോക്ക് ചെയ്തതാണ് വൈരാഗ്യത്തിനു കാരണമെന്നും പൊലീസ് കരുതുന്നു. ആലപ്പുഴ മെഡി. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അജാസിന് സംസാരിക്കാൻ കഴിയുന്നില്ല. ഇയാളിൽ നിന്ന് മൊഴിയെടുത്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ.

സൗമ്യ തന്നെ ഒഴിവാക്കുന്നതായി തോന്നിയ അജാസ് വള്ളികുന്നത്തെ വീട്ടിലെത്തി സൗമ്യയെ മർദ്ദിച്ചിരുന്നതായും വള്ളികുന്നം എസ്.ഐയെ ഇക്കാര്യം അറിയിച്ചിരുന്നതായും മാതാവ് ഇന്ദിര അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഇരുവരും സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും ഇന്ദിര മൊഴി നൽകി. എന്നാൽ ഇത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്ന് വള്ളികുന്നം എസ്.ഐ പറഞ്ഞു.

സൗമ്യയെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അജാസ് എത്തിയത്. സൗമ്യ വീട്ടിലേക്ക് വരുന്നതു കണ്ട് അജാസും എത്തി. എന്നാൽ പെട്ടെന്നുതന്നെ സൗമ്യ സ്കൂട്ടറിൽ പുറത്തേക്കു പോയി. ഇതോടെയാണ് കാർ ഇടിച്ച് വീഴ്ത്തിയത്. പ്രാണരക്ഷാർത്ഥം സമീപത്തെ കാന ചാടിക്കടന്ന് ഓടിയ സൗമ്യ പടിഞ്ഞാറു വശത്തുള്ള വീട്ടിലേക്ക് എത്തിച്ചേരുന്നതിനിടെ പിന്നാലെയെത്തിയ അജാസ് കൊടുവാൾ കൊണ്ട് കഴുത്തിലും നെഞ്ചിലും വെട്ടി പരിക്കേല്പിച്ചു. കാറിൽ രണ്ടു കുപ്പികളിലായി കൊണ്ടുവന്ന പെട്രോൾ സ്വന്തം ശരീരത്തിൽ ഒഴിച്ച ശേഷം സൗമ്യയുടെ ദേഹത്തും ഒഴിച്ച് കത്തിക്കുകയായിരുന്നു.

ഇരുവരുടെയും ഫോൺവിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നില്ല. ആശുപത്രിയിൽ കഴിയുന്ന അജാസിന്റെ മൊഴി എടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അമ്പലപ്പുഴ മജിസ്ട്രേട്ട് ആശുപത്രിയിൽ എത്തിയെങ്കിലും മൊഴിയെടുക്കാൻ കഴിഞ്ഞില്ല. മൊഴിയെടുക്കാൻ ഡോക്ടർമാരുടെ സഹായം തേടി വള്ളികുന്നം പൊലീസ് ആശുപത്രി അധികൃതർക്ക് കത്തുനൽകി. ഇയാളോടൊപ്പം മറ്റാരോ ഉണ്ടായിരുന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് പറഞ്ഞു.

അജാസ് വന്നത് വാടക കാറിൽ

എറണാകുളത്ത് നിന്നെടുത്ത വാടക കാറിലാണ് അജാസ് എത്തിയത്. കാറിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാറും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പെട്രോൾ കുപ്പികളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തസാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

സംസ്കാരം ഭർത്താവ് എത്തിയശേഷം

ആലപ്പുഴ: സൗമ്യയുടെ മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം

ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ലിബിയയിലുള്ള ഭർത്താവ് സജീവൻ ബുധനാഴ്ച നാട്ടിലെത്തും. തുടർന്നാവും സംസ്കാരം.
ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര, മാവേലിക്കര സി.ഐ പീറ്റർ എന്നിവരുടെ മേൽനോട്ടത്തിൽ വള്ളികുന്നം എസ്.ഐ ഷൈജു ഇബ്രാഹിം സൗമ്യയുടെ ഇൻക്വസ്റ്റ് തയ്യാറാക്കി. കഴുത്തിൽ 15 സെന്റിമീറ്റർ ആഴത്തിൽ വെട്ടേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ ഡോ. അനൂപ്, ഡോ. ദീപ്തി എന്നിവരാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ബന്ധുക്കളും ജില്ലാ പഞ്ചായത്ത് അംഗം കെ.പി. ശ്രീകുമാർ, ക്ളപ്പന പഞ്ചായത്ത് പ്രസിഡന്റ് പി.എം. ഇക്ബാൽ എന്നിവരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.