# ആഘോഷത്തുടക്കം നാളെ, ഉദ്ഘാടനം പിണറായി


ആലപ്പുഴ: കെ.ആർ.ഗൗരിഅമ്മയുടെ ജന്മശതാബ്ദി ആഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ നാളെ ആലപ്പുഴയിൽ തുടങ്ങും. ഡൽഹി, അഹമ്മദാബാദ് ഉൾപ്പെടെയുള്ള മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അകത്തും പുറത്തും സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.വി. താമരാക്ഷനും ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാളെ രാവിലെ 11ന് ശക്തി ആഡിറ്റോറിയത്തിൽ ജന്മദിനാഘോഷ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. കെ.ആർ.ഗൗരിഅമ്മ- ഒരുനേർക്കണ്ണാടി എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം വി.എസ്.അച്യുതാനന്ദനും കെ.ആർ.ഗൗരിഅമ്മ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഉമ്മൻചാണ്ടിയും നിർവഹിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഗൗരിഅമ്മയെപ്പറ്റിയുള്ള പുസ്തകം പ്രകാശനം ചെയ്യും. മന്ത്രിമാരായ ടി.എം.തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ, മുൻ ഗവർണർമാരായ കെ.ശങ്കരനാരായണൻ, കുമ്മനം രാജശേഖരൻ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പോഴിയിൽ, ആലപ്പുഴ വടക്കേമഹൽ ഇമാം ഹർഷിദ് മൗലവി, ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാമൃത ചൈതന്യ എന്നിവർ ജന്മശതാബ്ദി സന്ദേശം നൽകും. മന്ത്രിമാരായ എ.കെ.ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്.ശ്രീധരൻപിള്ള, പി.കെ.കുഞ്ഞാലിക്കുട്ടി, വയലാർ രവി, എം.പി. വീരേന്ദ്രകുമാർ, പി.ജെ.ജോസഫ്, വി.എം.സുധീരൻ, കൊടിക്കുന്നിൻ സുരേഷ്, എ.എം.ആരിഫ്, തുഷാർ വെള്ളാപ്പള്ളി, എം.എൽ.എമാരായ സജി ചെറിയാൻ, ആർ.രാജേഷ്, യു.പ്രതിഭ, മാത്യു ടി.തോമസ്, തോമസ് ചാണ്ടി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, ജോണി നെല്ലൂർ, പി.സി.തോമസ്, പുന്നല ശ്രീകുമാർ,ജെ.എസ്.എസ് പ്രസിഡന്റ് അഡ്വ. എ.എൻ. രാജൻബാബു തുടങ്ങിയവർ പങ്കെടുക്കും.

11.45ന് പിറന്നാൾ കേക്ക് മുറിക്കലും ആദരിക്കലും. തുടർന്ന് 3000 പേർക്ക് വിഭവസമൃദ്ധമായ പിറന്നാൾ സദ്യ. സി.എം.അനിൽകുമാർ, കെ.പി.സുരേഷ്, അഡ്വ. പി.ആർ.പവിത്രൻ, രാധാഭായി ജയചന്ദ്രൻ, പി.രാജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.