കായംകുളം:ഒരു പൊലീസുകാരൻ തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കിയ സഹപ്രവർത്തകൻ കൂടിയായ വള്ളികുന്നം എസ്. എച്ച്. ഒ ഷൈജു ഇബ്രാഹിം ഫേസ് ബുക്കിൽ ഇങ്ങനെ എഴുതി:
"അതെ ഞാൻ പൊലീസാണ്. ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ". പൊലീസുദ്യോഗസ്ഥന്റെ മാനസിക സംഘർഷവും കൃത്യനിർവഹണത്തിലെ ശുഷ്‌കാന്തിയും നിഴലിക്കുന്ന വാക്കുകൾ. സഹപ്രവർത്തകയുടെ ദുരന്തം നൽകിയ ഞെട്ടലും ഒരു പൊലീസുകാരൻ തന്നെ കുറ്റകൃത്യം ചെയ്തതിന്റെ വിഷമവും ഷൈജുവിന്റെ പോസ്റ്റിൽ പ്രതിപലിക്കുന്നു.
'പ്രിയ സഹപ്രവർത്തകയ്‌ക്ക് ആദരാഞ്ജലി' എന്ന തലക്കെട്ടിന് താഴെ ഷൈജു എഴുതി. 'ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം വിഷമത്തിലാഴ്‌ത്തുന്നു. എന്നും പുഞ്ചിരിയോടെ ഊർജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവർത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കുന്ന ചുമതല വഹിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവുമോ. ഒരു പക്ഷേ പൊലീസിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്".
''ഇൻക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്മോർട്ടം സമയത്തും മരവിച്ച മനസിൽ ആവർത്തിച്ച് മന്ത്രിച്ചതും ഞാൻ പൊലീസാണെന്നാണ്. ശരിക്കും എന്നെ യൂണിഫോം താങ്ങി നിറുത്തുകയായിരുന്നു. വല്ലാത്ത കരുത്താണ് അത് തരുന്നത്. കണ്ണുകൾ നനയാതെ, കൈ വിറയ്‌ക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം.
ഒരു തവണയെങ്കിലും സൗമ്യ എന്നോട് ഇതേപ്പറ്റി പറഞ്ഞിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു. തീർച്ച. ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു. ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ കരുതലിന്റെ കാവലാളാവാൻ നമുക്ക് കൈകോർക്കാം..."