ന്യൂഡൽഹി: മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ച കാർട്ടൂണിനെ ലളിതകലാ അക്കാഡമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതിനോട് സർക്കാരിന് യോജിപ്പില്ലെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഈ വിഷയം പുനപരിശോധിക്കാൻ ലളിതകലാ അക്കാഡമിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തലല്ല.
ലളിതകലാ അക്കാഡമിയുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാറില്ല. അക്കാഡമി ചുമതലപ്പെടുത്തുന്ന കമ്മറ്റിയാണ് ജൂറിയെ തീരുമാനിക്കുന്നത്. കെ. കെ. സുഭാഷ് വരച്ച ബിഷപ്പ് ഫ്രാങ്കോ കഥാപാത്രമാകുന്ന വിശ്വാസം രക്ഷതി എന്ന കാർട്ടൂണാണ് അവാർഡിന് തിരഞ്ഞെടുത്തത്. കാർട്ടൂണിൽ ഫ്രാങ്കോയെ ചിത്രീകരിച്ചതിനോട് സർക്കാർ വിയോജിക്കുന്നില്ല. അദ്ദേഹത്തിന്റെ ചെയ്തികളെ പൊതുസമൂഹം വിലയിരുത്തിയിട്ടുള്ളതാണ്. എന്നാൽ അദ്ദേഹത്തെ പൊതുസമൂഹത്തിനു മുന്നിൽ വരച്ചു കാട്ടാൻ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നം അവഹേളിക്കുന്ന രീതിയിൽ കാർട്ടൂണിൽ ഉപയോഗിച്ചിട്ടുള്ളതിനോടാണ് സർക്കാരിന് വിയോജിപ്പുള്ളത്. മതപ്രതീകങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നത് സർക്കാർ നയമല്ല. കഴിഞ്ഞ വർത്തെ കാർട്ടൂൺ പുരസ്‌കാരം മുഖ്യമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂണിനായിരുന്നു. മുഖ്യമന്ത്രി തന്നെയാണ് അവാർഡ് വിതരണം ചെയ്തതും. തിരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളുമായി ഈ അവാർഡിന് ബന്ധമുണ്ടെന്ന തരത്തിൽ സോഷ്യൽമീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.