ന്യൂഡൽഹി: പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള വികസന നയങ്ങളാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ജാതി, മത വ്യത്യാസങ്ങളില്ലാതെയാണ് രാജ്യത്തെ ജനങ്ങൾ എൻ.ഡി.എ സർക്കാരിന് അനുകൂലമായി വിധിയെഴുതിയതെന്നും രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദ്രപ്രമേയ ചർച്ചയ്‌ക്കുള്ള മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇന്നലെ അടിയന്തരാവസ്ഥയുടെ വാർഷിക ദിനത്തെ പരാമർശിച്ച മോദി മുൻ കോൺഗ്രസ് സർക്കാരുകളെ കടന്നാക്രമിച്ചു
130 കോടി ജനങ്ങളെ സേവിക്കുന്നത് വലിയ കാര്യമാണ്. ഇതാണ് ജനാധിപത്യത്തിന്റെ ശക്തി. 70 വർഷത്തെ ബുദ്ധിമുട്ടുകൾ അഞ്ചു വർഷം കൊണ്ട് മാറ്റാൻ എളുപ്പമല്ലായിരുന്നു. പുതിയ ഇന്ത്യയ്‌ക്കായി ജനങ്ങൾ മാറാൻ തയ്യാറാണ്. ഇന്ത്യയെ അഞ്ച് ലക്ഷം കോടി രൂപ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കാൻ സാധിക്കും. വികസന അജണ്ടയിൽ തങ്ങൾ വെള്ളം ചേർക്കില്ല.
അടിയന്തരാവസ്ഥ ഇന്ത്യയെ ജയിലാക്കി
ചിലർ അധികാരം നിലനിറുത്താൻ ഒരു ജൂൺ 25ന് രാത്രി ഇന്ത്യയുടെ ആത്മാവിനെ ഞെരിച്ച് തകർത്തെന്നും രാജ്യം മുഴുവൻ ജയിലാക്കി മാറ്റിയെന്നും മാദ്ധ്യമങ്ങളെ ചങ്ങലയ്‌ക്കിട്ടെന്നും മോദി വിമർശിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ ഇന്ത്യയിലെ ജനങ്ങൾ അടിയന്തരാവസ്ഥയ്‌ക്കെതിരെ വോട്ടു ചെയ്‌തു. ഇന്ത്യയുടെ ഭാവിക്കു വേണ്ടിയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജനം വോട്ടു ചെയ്‌തത്. തങ്ങൾ വിമർശകരെ ജയിലിലാക്കില്ല. ഷാബാനു കേസിലെ സുപ്രീംകോടതി വിധിയിലൂടെ ഏക സിവിൽ കോഡ് നടപ്പാക്കാൻ ലഭിച്ച അവസരം കോൺഗ്രസ് പാഴാക്കി. മുത്തലാഖ് ബിൽ വഴി കേന്ദ്ര സർക്കാർ കോൺഗ്രസിന് മറ്റൊരു അവസരം നൽകുകയാണെന്നും സോണിയയെയും രാഹുലിനെയും മുന്നിലിരുത്തി അദ്ദേഹം പറഞ്ഞു.
തങ്ങൾ ഭരിച്ചപ്പോൾ രാജ്യം ഉയരങ്ങളിലെത്തിയെന്ന് ചിലർ പറഞ്ഞു. ഉയരങ്ങളിൽ എത്തിയവർ നിലംമറന്നു. താഴെത്തട്ടിലെ ജനങ്ങളുമായുള്ള ബന്ധം മുറിഞ്ഞു. താഴെത്തട്ടിൽ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാനാണ് ഈ സർക്കാർ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ന് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി പ്രസംഗം നടത്തും.
രാഷ്ട്ര നിർമ്മാണ പ്രക്രിയുടെ ശില പാകിയത് 2014 ൽ ആണെന്ന രാഷ്ട്രപതിയുടെ പ്രസ്താവന അടൽ ബിഹാരി വാജ്പേയി സർക്കാരിനെയും മറന്നുകൊണ്ടാണെന്ന് ചർച്ചയിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമാണ് ഏറ്റവും കുടുതൽ കർഷ ആത്മഹത്യകളും ഏറ്റവും കുറഞ്ഞ സമ്പത്തിക വളർച്ചയും ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയും, ജുഡീഷ്യറി വെല്ലുവിളി നേരിട്ടതും, ഭരണഘടന സ്ഥാപങ്ങളുടെ തകർച്ചയും, ന്യൂനപക്ഷത്തിന്റെ അരക്ഷിതവസ്ഥയും ഉണ്ടായതെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.