രാജ്യസഭയിലെ പ്രസംഗത്തിൽ വയനാടും തിരുവനന്തപുരവും
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും സംഖ്യകക്ഷികളും നേടിയവിജയം അംഗീകരിച്ച് രാജ്യ പുരോഗതിക്ക് വേണ്ടി ഒന്നിച്ചു നീങ്ങാൻ പ്രതിപക്ഷം തയ്യാറാവണമെന്ന് രാജ്യസഭയിൽ നന്ദ്ര പ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ബി.ജെ.പിയും സഖ്യകക്ഷികളും ജയിച്ചപ്പോൾ ഇന്ത്യയും ജനാധിപത്യവും തോറ്റെന്ന ചില നേതാക്കളുടെ പ്രസ്‌താവന നിർഭാഗ്യകരമായി. അവർ വോട്ടർമാരുടെ ബുദ്ധിയെ ചോദ്യം ചെയ്യുകയാണ്. തങ്ങളുടെ ജയം ഇന്ത്യയുടെ ജയമെന്നാണോ കോൺഗ്രസ് സുഹൃത്തുക്കൾ കരുതുന്നത്. ഇന്ത്യയും കോൺഗ്രസും ഒന്നാണോ. ഒരിക്കലുമല്ല. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ മാനിക്കണം. വയനാട്ടിൽ ഇന്ത്യ പരാജയപ്പെട്ടോ? റായ് ബറേലിയിലും തിരുവനന്തപുരത്തും ഇന്ത്യ പരാജയപ്പെട്ടോ?അമേതിയിൽ എന്താണ് സംഭവിച്ചത്. ധാർഷ്‌ട്യത്തിന് ഒരു പരിധിയുണ്ട്. 17 സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഒരുസീറ്റുപോലും ജയിച്ചില്ല. 'മുഖത്തെ ചേറു കളയാതെ കണ്ണാടി മാത്രം തുടച്ച് തെറ്റുകൾ തുടരുന്നു എന്നർത്ഥമുള്ള കവിതയും മോദി ചൊല്ലി.
എല്ലാ പാർട്ടികൾക്കും രാജ്യത്ത് അർഹിക്കുന്ന പ്രാധാന്യം ലഭിക്കും. വിജയത്തെ കൈകാര്യം ചെയ്യാനും തോൽവിയെ അംഗീകരിക്കാനും കഴിയാത്തതാണ് കോൺഗ്രസിന്റെ കുഴപ്പം. കോൺഗ്രസ് ജയിച്ച മൂന്നുസംസ്ഥാനങ്ങളിൽ നിന്ന് ഇപ്പോൾ എന്താണ് കേൾക്കുന്നത്. മാദ്ധ്യമങ്ങളാണ് ബി.ജെ.പിയെ ജയിപ്പിച്ചതെന്ന വാദം കേട്ട് താൻ ആശ്ചര്യപ്പെട്ടു. കേരളത്തിലുംതമിഴ്നാട്ടിലും മാദ്ധ്യമങ്ങളാണോ തിരഞ്ഞെടുപ്പ് ജയം സമ്മാനിച്ചത്.
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ക്രഡിറ്റ് മോദിക്ക് കിട്ടുമെന്ന് ചിന്തിച്ച് ഒഴിഞ്ഞു മാറരുത്. അതിന്റെ ക്രഡിറ്റ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദിക്ക് ലഭിച്ചു കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ പുതിയ പദ്ധതികളാകും. എംപി ഫണ്ടു വഴി രാജ്യത്തെ 226 ജില്ലകളിൽലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ശ്രമിക്കും.
എതിർപ്പ് സാങ്കേതിക വിദ്യയോട്
വോട്ടിംഗ് യന്ത്രങ്ങളെ സംശയിക്കുന്നവർ സാങ്കേതിക വിദ്യയെയാണ് വെല്ലുവിളിക്കുന്നത്. ബാലറ്റ് പേപ്പർ ഉപയോഗിച്ച 1950കളിൽ ബൂത്തു പിടിത്തവും അക്രമവും പതിവായിരുന്നു. ഇപ്പോഴത്തെ വാർത്ത വോട്ടിംഗ് ശതമാനത്തെ സംബന്ധിച്ചാണ്. വോട്ടിംഗ് യന്ത്രം കൊണ്ടുവന്നതും തിരഞ്ഞെടുപ്പുകൾ ജയിച്ചതും കോൺഗ്രസാണ്. നിയമസഭകളിലും രാജ്യസഭയിലും ജയിച്ചപ്പോൾ വോട്ടിംഗ് യന്ത്രങ്ങളെ സംശയിച്ചില്ല. രണ്ടു സീറ്റുമാത്രമുള്ള അവസ്ഥയിൽ നിന്നാണ് ഞങ്ങൾ ഇവിടെയെത്തിയത്. ഒഴിവുകഴിവുകൾ പറഞ്ഞ് ഒളിച്ചോടരുത്. . പാർലമെന്റിൽ എന്താണ് നടക്കുന്നതെന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.