നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിലെ കോവാട്ട് കോട്ടുങ്ങൽക്കടവ് നിവാസികളുടെ ഉറക്കം കെടുത്തി പെരിയാറിന്റെ തീരപ്രദേശത്ത് മലമ്പാമ്പ് ശല്യം. ഇന്നലെ പുലർച്ചെ മത്സ്യത്തൊഴിലാളി അറക്കപള്ളം വീട്ടിൽ ഉണ്ണിയുടെ വലയിൽ കുടുങ്ങിയത് മൂന്നര മീറ്റർ നീളവും, 60 കിലോ തൂക്കവുമുള്ള മലമ്പാമ്പാണ്. പുലർച്ചെ വല ഉയർത്താനത്തെിയപ്പോൾ മുഴുവൻ മത്സ്യങ്ങളെയും വിഴുങ്ങി തല മാത്രം വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. രക്ഷപ്പെടാനാകാതെ പുളയുന്നതിനിടെയാണ് പുഴയിൽ ഇറങ്ങിയ ഉണ്ണി വല ഉയർത്തിയത്. ഈ സമയം ഉണ്ണിയെ വരിഞ്ഞ് മുറുക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി രക്ഷപ്പെടുകയായിരുന്നു. വല പൂർണമായും നശിപ്പിച്ചു. പ്രളയത്തിന് ശേഷം കോട്ടുങ്ങൽക്കടവ് ഭാഗത്ത് ഏകദേശം 12ഓളം പേർക്കെങ്കിലും മലമ്പാമ്പ് ശല്യം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. നാട്ടുകാർ തുണി അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന പുഴയാണിത്. അടുത്തിടെ കുളിക്കുന്നതിനിടെ വീട്ടമ്മയെ മലമ്പാമ്പ് വരിഞ്ഞ് മുറുക്കാൻ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. മലമ്പാമ്പ് ശല്യം മൂലം നാട്ടുകാർ പുഴയിൽ കുളിക്കാൻ ഭയപ്പെടുകയാണ്. ഏഴാറ്റുമുഖം ഫോറസ്റ്റ് അധികൃതരത്തി മലമ്പാമ്പിനെ പിടിച്ച് വനത്തിൽ തുറന്ന് വിട്ടു.