മൂവാറ്റുപുഴ: വില്ലേജ് ഓഫീസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാകണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മുളവൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസുകളെയാണ്. അതുകൊണ്ട് തന്നെ മാന്യമായ പെരുമാറ്റവും പ്രശ്‌നപരിഹാരവുമുണ്ടാകണം. ജീവനക്കാരുടെ സമീപനമാണ് സർക്കാരിന്റെ പ്രതിച്ഛായ നിർണയിക്കുന്നതിൽ പ്രധാനഘടകം. എന്നാൽ അപൂർവം ചില ജീവനക്കാർ സ്വാർത്ഥതയോടെ പ്രവർത്തിക്കുന്നുണ്ട്. അവർക്ക് സർക്കാർ യാതൊരു സംരക്ഷണവും നൽകില്ല. വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. സ്മാർട്ട് വില്ലേജോഫീസുകളുടെ നിർമ്മാണവും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണിയുമെല്ലാം ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ്‌ചെയർമാൻ പി.കെ. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സ്മിത സിജു, വിൻസന്റ് ഇല്ലിക്കൽ, മെമ്പർമാരായ വി.എച്ച്. ഷഫീഖ്, സി.കെ.സിദ്ധിഖ്, മറിയംബീവി നാസർ, നസീമ സുനിൽ, പി.എസ്. ഗോപകുമാർ, എ.ജി. മനോജ്, ആമിന മുഹമ്മദ് റാഫി, അശ്വതി ശ്രീജിത്ത്, വിവിധ കക്ഷിനേതാക്കളായ ആർ. സുകുമാരൻ, ഒ.കെ.മോഹനൻ, കെ.കെ. ശ്രീകാന്ത് എന്നിവർ പങ്കെടുത്തു. ആർ.ഡി.ഒ ആശ.സി.എബ്രാഹം സ്വാഗതവും വില്ലേജ് ഓഫീസർ ജിജോ വർഗീസ് നന്ദിയും പറഞ്ഞു.