തൃക്കാക്കര : വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ 98 കേസുകൾ പരിഗണിച്ചതിൽ 24 എണ്ണം തീർപ്പാക്കി. 8 കേസുകളിൽ പൊലീസ് റിപ്പോർട്ട് തേടി. 66 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ഓണക്കൂർ സ്വദേശിനിയായ 93 കാരി വൃദ്ധ സംരക്ഷണം തേടി കമ്മീഷനെ സമീപിച്ചിരുന്നു. ഇവരുടെ സംരക്ഷണം സഹോദരിയുടെ മകന് കൈമാറാനും ഇവരുടെ പേരിലുള്ള 14 സെന്റ് സ്ഥലം വിറ്റ് ആ പണം ബാങ്കിൽ നിക്ഷേപിച്ച് ചെലവുകൾക്കായി ഉപയോഗിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. വനിതാ കമ്മീഷൻ അദാലത്തിന് പഞ്ചായത്ത് ഹാൾ വിട്ടു നൽകാതിരുന്ന കറുകുറ്റി പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചുവരുത്തി ശാസിച്ചു. സെക്രട്ടറി മാപ്പപേക്ഷിച്ചതിനാൽ തുടർ നടപടികൾ ഒഴിവാക്കി. വൈറ്റില മേഖലയിലെ ഒരു സ്കൂളിൽ അദ്ധ്യാപകൻ പീഡിപ്പിക്കുന്നതായി കാണിച്ച് അദ്ധ്യാപികമാരും ഹെഡ്മിസ്ട്രസും നൽകിയ പരാതിയിൽ ഡി.പി.ഐയോട് റിപ്പോർട്ട് തേടി. വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ, അംഗങ്ങളായ ഷിജി ശിവജി, ഇ.എം. രാധ തുടങ്ങിയവർ പങ്കെടുത്തു.