കോലഞ്ചേരി: പുത്തൻകുരിശ്, ചൂണ്ടി ജംഗ്ഷനിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും നിരന്തര ശല്യമായി ദേശീയപാത കൈയേറി കച്ചവടം നടത്തിവന്നവർക്കെതിരെ പൂത്തൃക്ക ആരോഗ്യവിഭാഗം നടപടിയെടുത്തു. പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കുന്ന തരത്തിൽ കച്ചവടം നടത്തിവന്നിരുന്ന 6 പേർക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ നോട്ടീസ് നൽകി. ശുചിത്വ ക്രമീകരണങ്ങളൊന്നുമില്ലാതെ മലിനമായ ചു​റ്റുപാടിൽ അനധികൃതമായി ജംഗ്ഷനിൽ നടത്തിവന്ന തട്ടുകടയുടെ പ്രവർത്തനം ഉദ്യോഗസ്ഥർ അവസാനിപ്പിച്ചു. റോഡ് കൈയേറി മലിനമായ സ്ഥലത്ത് നടത്തിവന്ന പച്ചക്കറി, പഴവർഗ്ഗ കച്ചവടം ഒഴിപ്പിച്ചു. കടകളിലെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് രണ്ട് പേർക്കെതിരെ നടപടിയെടുത്തു.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.എ.സതീഷ്‌കുമാർ , എസ്. നവാസ്, കെ.കെ.സജീവ്, നഴ്‌സ് പി.എസ്.ലിസി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണപാനീയ വില്പന കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.അരുൺ ജേക്കബ് അറിയിച്ചു.