lulu1
ഹിമാചൽ പ്രദേശിലെ പരമ്പരാഗത തൊപ്പിയും ഹിമാചൽ ഷാളും മുഖ്യമന്ത്രി ജയറാം താകൂർ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് സമ്മാനിക്കുന്നു. വ്യവസായ മന്ത്രി ബിക്രം സിംഗ്, ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ, സി.ഒ.ഒ സലിം വി.ഐ, ഡയറക്ടർ എം.എ സലിം, ലുലു ഇന്ത്യ ഡയറക്ടർ ആനന്ദ് എ.വി എന്നിവർ സമീപം.

അബുദാബി: യു.എ.ഇയിൽ നിന്നുള്ള വ്യവസായികളെ ഹിമാചൽ പ്രാദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ജയറാം താകൂർ. അബുദാബിയിലെ ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയേയും സംഘത്തെയും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി സ്വീകരിച്ചു. വിനോദ സഞ്ചാരം, ഭക്ഷ്യ സംസ്കരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഒട്ടേറ സാധ്യകൾ ഹിമാചലിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് പിന്തുണ നൽകാനായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പ്രത്യേക സംവിധാനവും ഇവിടെയുണ്ടെന്ന് മുഖ്യമന്ത്രി യൂസഫലിയെ അറിയിച്ചു. ഭക്ഷ്യ സംസ്കരണം, റീട്ടയിൽ തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ് സന്നദ്ധത അറിയിച്ചു. ചർച്ചകൾക്കായി ലുലുവിന്റെ ഉന്നത തല സംഘം അടുത്ത് തന്നെ സംസ്ഥാനം സന്ദർശിക്കുമെന്നും യൂസുഫലി അറിയിച്ചു. നവംബറിൽ ഹിമാചൽ സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലേക്ക് എം.എ യൂസഫലിയെ മുഖ്യമന്ത്രി ക്ഷണിച്ചു. അബുദാബി മുഷ്‌രിഫ് മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് മുഖ്യ മന്ത്രിയും സംഘവും സന്ദർശിച്ചു. വ്യവസായ മന്ത്രി ബിക്രം സിംഗ്, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ രാം സുബാഗ് സിംഗ്, മനോജ് കുമാർ, വ്യവസായ വകുപ്പ് ഡയറക്ടർ ഹൻസ് രാജ് ശർമ്മ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.