കോതമംഗലം: താലൂക്ക് ആശുപത്രിയിൽ രോഗി കുഴഞ്ഞ് വീണതിനെ തുടർന്ന് നിപയാണെന്ന പേടിയിൽ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന രോഗികളും ആശുപത്രി ജീവനക്കാരും ആശങ്കയിലായി.
രണ്ട് ദിവസം മുമ്പ് പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ യുവാവ് ഇന്നലെ രാവിലെ 11.30 നാണ് ഛർദ്ധിക്കുകയും ബോധരഹിതനാകുകയും ചെയ്തത്. നിപയാണെന്ന ആശങ്കയിൽ ആശുപത്രി ജീവനക്കാർ കൈയ്യുറയും മാസ്കും ധരിച്ചു. അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നവരെ അവിടെ നിന്നും മാറ്റി.
രോഗിയെ കളമശേരി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. അത്യാഹിത വിഭാഗം ശുചീകരിച്ചതിനു ശേഷമാണ് പ്രവർത്തനം തുടർന്നത്.നിപ സ്ഥിരീകരിച്ചിട്ടൊന്നുമില്ല.
നിരീക്ഷണത്തിൽ ഇനി 16 പേർ മാത്രം
നിപ ബാധിച്ച ചികിത്സയിലായിരുന്ന വടക്കൻ പറവൂർ സ്വദേശിയായ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രോഗിയുമായി സമ്പർക്കമുണ്ടായ 330 പേരുടെ പട്ടികയിൽ നിന്ന് ഇതുവരെ 314 പേരെ ഒഴിവാക്കി. ഇനി 16 പേരാണ് സമ്പർക്കപ്പട്ടികയിൽ നിരീക്ഷണത്തിലുള്ളത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇപ്പോൾ ആരും നിരീക്ഷണത്തിൽ ഇല്ല.