ആലുവ: 43 വർഷമായി പ്രവർത്തിക്കുന്ന പാചകവാതക ഏജൻസിയുടെ ലൈസൻസ് പുതുക്കി നൽകാതെ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയെ നഗരസഭ അധികൃതർ മാനസികമായിപീഡിപ്പിക്കുന്നു. പറവൂർ കവലയിൽ പ്രവർത്തിക്കുന്ന ബിന്ദു ഗ്യാസ് ഏജൻസി ഉടമയും വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയുമായ മാധുരി ബോസിനോടാണ് ആലുവ നഗരസഭ പകപ്പോക്കുന്നതെന്ന് ഇന്ത്യൻ എൽ.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോർജ് മാത്യു, ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ് എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
പാചക വാതക വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സി.ഐ.ടി.യു അംഗങ്ങളായ അഞ്ച് തൊഴിലാളികളെ ഒരു വർഷം മുമ്പ് ഏജൻസി ഉടമ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ഇതിനെതിരെയ കേസ് ഹൈക്കോടതിയിൽ നടക്കുന്നുണ്ട്. ഇതിന്റെ വൈരാഗ്യം സസ്പെൻഷനിലായ തൊഴിലാളികൾക്ക് ഇപ്പോഴുമുണ്ട്. അടുത്തിടെ എൽ.ഡി.എഫ് നടത്തിയ ഹർത്താലിൽ ഏജൻസിക്ക് നേരെ അക്രമണം നടന്നിരുന്നു. സസ്പെൻഷനിലായ തൊഴിലാളികൾ രാഷ്ട്രീയ - ഭരണ സ്വാധീനം ഉപയോഗിച്ചാണ് ലൈസൻസ് പുതുക്കി നൽകാതിരിക്കാൻ ചരടുവലിച്ചത്.
ലൈസൻസ് പുതുക്കുന്നതിനുള്ള പണം സ്വീകരിച്ച നഗരസഭ പിന്നീട് കൂടുതൽ രേഖകൾ ആവശ്യപ്പെടുകയായിരുന്നു. പിസി.ബി, എക്സ്പോളസീവ് എൻ.ഒ.സികൾ മാത്രമാണ് ഹാജരാക്കേണ്ടതുള്ളു. ഇതുരണ്ടും ഹാജരാക്കിയ മാധുരി ബോസിനോട് ഇക്കുറി ഫയർ എൻ.ഒ.സിയും ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ ഈ നടപടിക്കെതിരെ മാധുരി ബോസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിൽ സെക്രട്ടറിയെ കാണാനെത്തിയ മരുമകനോട് കേസ് പിൻവലിച്ച ശേഷം ലൈസൻസ് നൽകുന്നത് ആലോചിക്കാമെന്ന മറുപടിയാണ് സെക്രട്ടറി നൽകിയത്. ഇതിന്റെ വീഡിയോ ദൃശ്യം നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നാല് പതിറ്റാണ്ട് മുമ്പ് ഇവിടെ ഏജൻസി ആരംഭിക്കുമ്പോൾ പരിസരത്ത് ജനവാസം കുറവായിരുന്നു. പിന്നീട് സ്ഥലം വാങ്ങി വീടുവച്ചരിൽ ചിലർ ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഏജൻസി ഉടമ മാധുരി ബോസ്, പാർട്ട്ണർ പി. സുനിൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഡീസൽ ടാങ്കിൽ മണ്ണെണ്ണയൊഴിച്ചു, ജീവനക്കാരന് നേരെ വധ ഭീഷണി
കേസെടുക്കാതെ പൊലീസ്
ജീവനക്കാരാനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പരാതി നൽകി രണ്ടാഴ്ച്ച പിന്നിട്ടിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ബിന്ദു ഗ്യാസ് ഏജൻസി ഉടമ മാധുരി ബോസ് പറഞ്ഞു. ഏജൻസിയിലെ പാചക വാതക വിതരണക്കാരൻ ഷിഹാബുദ്ദീനെയാണ് സമീപത്തെ ഇരുചക്ര വാഹന വർക്ക്ഷോപ്പ് ഉടമയായ വിനോദ് എന്നയാൾ തടഞ്ഞുനിർത്തി മർദ്ദിച്ചത്. കഴിഞ്ഞ 13ന് ആലുവ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി ഏജൻസിയിലെ അഞ്ച് വാഹനത്തിലെ ഡീസൽ ടാങ്കിൽ മണ്ണെണ്ണ നിറച്ചു. രണ്ട് വാഹനങ്ങൾ ഓട്ടത്തിൽ ബ്രേക്ക് ഡൗൺ ആയപ്പോഴാണ് ടാങ്കിൽ മണ്ണെണ്ണ നിറച്ചത് അറിയുന്നത്. തുടർന്ന് മറ്റു വാഹനങ്ങളിലും മണ്ണെണ്ണ നിറച്ചതായി ബോധ്യമായി. അറ്റകുറ്റപ്പണിക്ക് മാത്രം 1.50 ലക്ഷത്തോളം രൂപ ചെലവായി. ഈ കേസിലും പൊലീസ് കുറ്റക്കാരെ പിടികൂടുന്നില്ല. കാമറ സ്ഥാപിക്കാൻ നിർദ്ദേശിക്കുക മാത്രമാണുണ്ടായത്.
ആലുവ നഗരസഭ ഭരണം മാഫിയയുടെ പിടിയിലെന്ന് മർച്ചന്റ്സ് അസോസിയേഷൻ
ആലുവ നഗരസഭ ഭരണം കച്ചവടക്കാരെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന വിധം മാഫിയയുടെ പിടിയിലാണെന്ന് ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ് എന്നിവർ ആരോപിച്ചു.