തൊടുപു-മഴക്കാലം ആരംഭിച്ചതോടെ ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി,ഇഞ്ചിയാനി,ആനക്കയം മേഖലകളിൽ വൈദ്യുതിമുടക്കം പതിവായി.ശക്തമായ മഴയും കാറ്റും ഉണ്ടായാൽ ദിവസങ്ങൾ കഴിയാതെ ഇവിടങ്ങളിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ ദിവസം ശക്തമായ കാറ്റിൽ അയ്യമ്പാറ ഭാഗത്ത് മരങ്ങൾ വൈദ്യുതിക്കമ്പിയിലേക്ക് വീഴുകയും ഈ ഭാഗത്തേക്കുളള വൈദ്യുതി നിലക്കുകയും ചെയ്തു.എന്നാൽ ഏതാനും മണിക്കൂറുകൾക്കകം നാട്ടുകാരുടെ നേതൃത്വത്തിൽ മരങ്ങൾ വെട്ടി നീക്കി.ഈ സമയം വൈദ്യുതി ബോർഡ് ആലക്കോട് സെക്‌ഷനിലെ ജീവനക്കാരും ഇവിടെ എത്തിയിരുന്നെങ്കിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ മാത്രം നടപടിയുണ്ടായില്ല. തൊടുപുഴയിൽ നിന്ന് ഇവിടേക്ക് എത്തുന്ന 11 കെവി ലൈനിൽ നിന്നാണ് അഞ്ചിരി ഭാഗത്തേക്കും വൈദ്യുതി കടന്ന് പോകുന്നത്.അഞ്ചിരി കുട്ടപ്പൻകവല വരെ ലൈനിൽ തകരാർ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.ആലക്കോട് സെക്‌ഷന്റെ കീഴിൽ വരുന്ന അയ്യമ്പാറ, അഞ്ചിരി, കുട്ടപ്പൻകവല എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാമായിരുന്നെങ്കിലും അതിനുളള സംവീധാനം ഒരുക്കാൻ അധികൃതർ തയ്യാറായില്ല.
പകരം സംവീധാനം ഒരുക്കാൻ മാർഗ്ഗമില്ല-
ഇവിടങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കാൻ തൊടുപുഴ ലൈനിനു പുറമേ മുട്ടം, ഉടുമ്പന്നൂർ സബ് സ്റ്റേഷനുകളിൽ നിന്നുളള ലൈനുകളിൽ നിന്നും ഈ പ്രദേശത്തേക്ക് വൈദ്യുതി എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബോർഡ് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇതൊന്നും കണ്ടില്ല. ആലക്കോട് സെക്‌ഷനു കീഴിലേക്ക് അഞ്ചിരി മേഖലയെ മാറ്റിയതോടെ ഈ പ്രദേശത്തെ ആയിരക്കണക്കിന് ഉപഭോക്താക്കൾ വലിയ പ്രതിസന്ധിയിലായതായാണു പരാതി.നേരത്തേ തൊടുപുഴ സെക്‌ഷന്റെ കീഴിലായിരുന്ന പ്രദേശം ആലക്കോടിനു കീഴിലാക്കിയതോടെ സമയത്തു തകരാറുകൾ പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല.ആലക്കോട് സെക്‌ഷൻ ഓഫിസിനു കീഴിൽ ആലക്കോട്,വെള്ളിയാമറ്റം പഞ്ചായത്തുകളും,ഇടവെട്ടി പഞ്ചായത്തിന്റെ കുറെ ഭാഗങ്ങളും ഉൾപ്പെടും.കാർഷിക മേഖലയായ ഈ പ്രദേശത്തു തകരാറുകൾ ഉണ്ടാകുമ്പോൾ എല്ലായിടത്തും ഓടിയെത്താനുള്ള ജീവനക്കാർ ഇല്ലാത്തതാണു പ്രധാന പ്രശ്നമെന്നു ജീവനക്കാർ പറയുന്നു. വെള്ളിയാമറ്റത്തും ആലക്കോട്ടും ആനക്കയത്തും ഒരേ ദിവസം തകരാർ ഉണ്ടായാൽ ഏതെങ്കിലും ഭാഗങ്ങളിൽ മാത്രമാകും യഥാസമയം പരിഹരിക്കപ്പെടുന്നുളളു.ആലക്കോട് സെക്‌ഷനു കീഴിൽ നിന്ന് അഞ്ചിരി, ആനക്കയം മേഖലയെ ഒഴിവാക്കി പഴയതു പോലെ തൊടുപുഴയ്ക്കു കീഴിലാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.