തൊടുപുഴ: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കുറ്റത്തിന് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ളാലം നെച്ചിപൂർ ഉറുമ്പിൽ വീട്ടിൽ ജഗനാഥനെയാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് കെ.കെ. സുജാത ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2017 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പ്രതി 14 മുതൽ 29 സെന്റിമീറ്റർ വരെയുള്ള ആറ് കഞ്ചാവ് ചെടികൾ നട്ട് വളർത്തിയെന്നാണ് കേസ്. അന്ന് എക്‌സൈസ് ഇൻസ്പക്ടറായിരുന്ന കെ. സന്തോഷ് കുമാറാണ് പ്രതിയെ പിടികൂടിയത്. കേസിൽ എട്ടു പേരെ വിസ്തരിച്ചു. എക്‌സൈസ് ഇൻസ്പെക്ടർ സിറിൽ കെ. മാത്യു അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം നൽകി. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.