കട്ടപ്പന: ഛത്തീസ്‌ഗഢില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ.പി. സാജുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ജവാന്റെ വസതിയിൽ സി.ആർ.പി.എഫ് സംഘത്തിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് വേണ്ടി ആർ.ഡി.ഒ എം.പി. വിനോദ് മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി. ഇന്ന് രാവിലെ 11ന് കട്ടപ്പന സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. മുഖ്യമന്ത്രിയ്ക്കു വേണ്ടി ആർ.ഡി.ഒ റീത്ത് സമർപ്പിക്കും. ജില്ലാ ഭരണകൂടത്തിന് വേണ്ടി തഹസീൽദാർ എം. ബാബു റീത്ത് വയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് പൂർണ ഔദ്യോഗിക ബഹുമതികളർപ്പിച്ച് ആചാരപ്രകാരം സംസ്കരിക്കും. സി.ആർ.പി.എഫ് ബാംഗ്ലൂർ ഐ.ജി ഗിരി പ്രസാദ്, ഡി.ഐ.ജി മാത്യു എ. ജോൺ, ഡെപ്യൂട്ടി കമാണ്ടന്റ് അജിത് പി. ബാബു, കണ്ണൂർ ഡി.ഐ.ജി എം.ജെ. വിജയ് എന്നിവരാണ് മൃതദേഹത്തെ അനുഗമിക്കുന്നത്. ജില്ലാ കളക്ടർ എച്ച്. ദിനേശൻ ജവാന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ആർ.ഡി.ഒ എം.പി. വിനോദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, തഹസീൽദാർ നിജു കുര്യൻ, വില്ലേജ് ഓഫീസർ ജയ്സൺ ജോർജ് എന്നിവർ ജില്ലാ കളക്ടർക്കൊപ്പമുണ്ടായിരുന്നു.