സാക്ഷിപ്പട്ടികയിൽ കുറ്റാരോപിതരടക്കം 30 ലധികം സി.പി.എം പ്രവർത്തകർ

കുറ്റപത്രത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കും

കാസർകോട്: പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസ് അന്വേഷണം അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം ഇതിന് തെളിവാണെന്നും സാക്ഷിപ്പട്ടികയിൽ കുറ്റാരോപിതരടക്കം 30 ലധികം സി.പി.എം പ്രവർത്തകരെ ഉൾപെടുത്തിയത് പ്രതികളെ രക്ഷപ്പെടുത്താനാണെന്നും കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കൾ ആരോപിക്കുന്നു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ കോടതിയുടെ തീരുമാനം ഉണ്ടായിട്ടില്ല. കുറ്റപത്രത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

കൊലപാതകവുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ച സി.പി.എം പ്രവർത്തകരായ ശാസ്താ ഗംഗാധരൻ, വ്യാപാരി വത്സരാജ് എന്നിവർ കേസിൽ പ്രധാന സാക്ഷികളായി ഉൾപ്പെടുത്തിയതിനെ ബന്ധുക്കൾ ചോദ്യം ചെയ്യുന്നു. ഗൂഢാലോചനയിലും കൊലപാതകത്തിലും പ്രതികൾക്കുള്ള പങ്ക് വെളിപ്പെടുത്താൻ സഹായിക്കേണ്ട പ്രോസിക്യൂഷൻ സാക്ഷികളായ 30 പേരും സി.പി.എം പ്രവർത്തകരാണ്.

229 സാക്ഷികളാണ് പട്ടികയിലുള്ളത്. കേസിലെ ഒന്നാംപ്രതിയും സി.പി.എം നേതാവുമായ എം. പീതാംബരൻ കൃത്യത്തിന് മുമ്പ് തന്റെ മൊബൈൽ ഫോണിലൂടെ മറ്റു പ്രതികളെ വിളിച്ചതായാണ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നത്. എന്നാൽ പിതാംബരന്റെ ഭാര്യയും സാക്ഷി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ മഞ്ജുഷയുടെ മൊഴിപ്രകാരം മൊബൈൽ ഫോൺ സംഭവത്തിന് മുമ്പ് തന്നെ മറ്റൊരാൾ തന്നെ ഏൽപ്പിച്ചുവെന്നും അത് കാണുന്നില്ലെന്നുമാണ് പറയുന്നത്. കൃപേഷിന്റെയും ശരത്ത് ലാലിന്റെയും പിതാക്കളും ബന്ധുക്കളും ഏറ്റവും കൂടുതൽ ആരോപണം ഉന്നയിച്ച കല്യോട്ടെ മലഞ്ചരക്ക് വ്യാപാരി വത്സരാജ് 93 ഉം, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. വി.പി.പി മുസ്തഫ 154ാം സാക്ഷിയുമായാണ് പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളത്. കൊല നടത്തിയ ശേഷം പ്രതികളെ കുളിച്ച് വസ്ത്രം മാറാൻ സഹായിച്ചു എന്ന് പറയുന്ന സി.പി.എം ലോക്കൽ കമ്മിറ്റിയംഗം താന്നിയടിയിലെ ബിജു സി. മാത്യുവാണ് 35ാം സാക്ഷി. മറ്റൊരു സി.പി.എം നേതാവ് ബിനു തോമസ്, ആരോപണവിധേയനായ ശാസ്താ ഗംഗാധരന്റെ ഭാര്യ ഗീത, അഡ്വ. ഗോപാലൻ തുടങ്ങിയവരെയെല്ലാം സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പ്രതികൾക്ക് കൃത്യമായി രക്ഷപ്പെടാൻ സാധിക്കുന്ന രീതിയിലാണെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു.

അതേസമയം സാക്ഷികളായി സി.പി.എം അനുഭാവികളെ ഉൾപ്പെടുത്തിയത് കേസിൽ ചോദ്യം ചെയ്തവരെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തുന്ന സ്വാഭാവിക നടപടിയാണെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്.