കണ്ണൂർ:പരീക്ഷകളിൽ മാർക്ക് കുറയുന്നതിലൂടെ വിദ്യാർത്ഥികൾക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങൾ പരിഹരിക്കാനും തുടർ പരിശ്രമങ്ങൾക്ക് പര്യാപ്തമാക്കാനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പയിൻ ആരംഭിക്കുന്നു. മാർക്ക് കുറയുന്നതും മുഴുവൻ മാർക്ക് ലഭിക്കാത്തതും തങ്ങളുടെ കഴിവുകേടായി കണ്ട് വിദ്യാർത്ഥികളിൽ വ്യാപകമായ മാനസിക പ്രശ്‌നങ്ങൾ ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.

ഇതിനായി കൗൺസലിംഗ് വിദഗ്ധരുമായി ചേർന്ന് പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യും. ജൂലായ് ആദ്യവാരം ഇതിനായി ശില്പശാല സംഘടിപ്പിക്കും. ആവശ്യമെങ്കിൽ ഡോക്ടർമാരുടെ സേവനം തേടാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസ രംഗത്ത് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ മികവുറ്റ വിജയം കൈവരിക്കാൻ പൊതുവിദ്യാലയങ്ങളെ സഹായിച്ചതായി യോഗം വിലയിരുത്തി. 126 വിദ്യാലയങ്ങൾ കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൂറുമേനി വിജയം നേടി. സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനും ഫർണിച്ചറുകൾ ലഭ്യമാക്കാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ പഞ്ചായത്ത് അംഗങ്ങൾ അവരവരുടെ ഡിവിഷനിലെ സ്‌കൂളുകളിൽ പരിശോധന നടത്താനും യോഗം നിർദേശിച്ചു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .വി .സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പി. ദിവ്യ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ പി ജയബാലൻ, വി കെ സുരേഷ്ബാബു, ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ തവണ നൂറുമേനി 126 സ്കൂളുകൾക്ക്

പദ്ധതിയിൽ

കൗൺസിലിംഗ് നൽകും

ഡോക്ടർമാരുടെ സേവനം തേടും

കൗൺസിലിംഗ് വിദഗ്ദരുടെ സേവനം തേടും

പരിശീലനപരിപാടി നടപ്പിലാക്കും