കണ്ണൂർ: തീരാത്ത വിവാദങ്ങൾക്കിടെ ആന്തൂർ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത സി.പി. എം ജില്ലാ കമ്മിറ്റി യോഗം ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ചേരും. ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനുമാണ് ജില്ലാ കമ്മിറ്റി വിളിച്ചു ചേർക്കുന്നതെങ്കിലും വിവാദ വിഷയങ്ങൾ സ്പർശിച്ചേക്കും.
ഇലയ്ക്കും മുള്ളിനും കേടുവരാത്ത വിധം ആന്തൂർ വിഷയം രമ്യമായി പരിഹരിക്കണമെന്ന് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്. അതിനിടെ നിരന്തരം പാർട്ടിയെ വെല്ലുവിളിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ നിലപാടുകളിൽ ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുമുണ്ട്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കെതിരേ സി..പി..എം കണ്ണൂർ ജില്ലാകമ്മിറ്റി വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. പി.കെ. ശ്യാമളയുടെ രാജിയടക്കം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ കമ്മിറ്റിയുടെ ഈ ആവശ്യം സംസ്ഥാന സമിതി അംഗീകരിച്ചില്ല. സിപിഎം സംസ്ഥാന സമിതി യോഗത്തിനുശേഷം പി.കെ. ശ്യാമളയ്ക്കു പൂർണ പിന്തുണയാണ് നൽകിയത്. ആന്തൂർ നഗരസഭാ പരിധിയിലെ കോടല്ലൂർ, ആന്തൂർ, ബക്കളം മോറാഴ ലോക്കൽ കമ്മിറ്റികളും തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയും ശ്യാമളയുടെ നിലപാടുകളെ എതിർത്തിരുന്നു. . ജയിംസ് മാത്യു എം..എൽ..എ, പി. ജയരാജൻ തുടങ്ങിയവർ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രൂക്ഷമായ ഭാഷയിലാണ് ആന്തൂർ നഗരസഭയ്ക്കെതിരേ പ്രതികരിച്ചത്.
ശ്യാമള തെറ്റുകാരിയാണെന്നും മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാകമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ശ്യാമളയെ വിമർശിച്ച കണ്ണൂരിലെ സിപിഎം നേതാക്കൾക്കെതിരേ രൂക്ഷമായ എതിർപ്പും സംസ്ഥാന സമിതിയിലുണ്ടായി. ഇതിനിടെ ആന്തൂർ വിഷയത്തിൽ ജയിംസ് മാത്യു എംഎൽഎ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. സി..പി..എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ജയരാജനെതിരെയും സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായിരുന്നു. കണ്ണൂരിലെ നേതാക്കൾ തമ്മിലുള്ള ഭിന്നത ആന്തൂർ വിഷയത്തോടെ മറ നീക്കി പുറത്തു വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാ നേതൃയോഗങ്ങൾ നടക്കുന്നത്. ശ്യാമളയ്ക്ക് പിന്തുണ അറിയിച്ച സംസ്ഥാന സമിതിയുടെ തീരുമാനം ജില്ലാകമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യേണ്ടിവരും. അതിനാൽ സംസ്ഥാന സമിതിയുടെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കേണ്ടി വരും.