മാനന്തവാടി രൂപതയുടെ പരിധിയിൽ വരുന്ന അനേകം ഭവനരഹിതർക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി മാറുകയാണ് മാനന്തവാടി രൂപതയുടെ ഭവനപദ്ധതി. രൂപതയുടെ അതിർത്തിക്കുള്ളിൽ വീടുകളില്ലാത്തവർക്ക് സ്ഥലവും വീടും നല്കിക്കൊണ്ടാണ് രൂപതാതിർത്തിക്കുള്ളിൽ ഏവർക്കും ഭവനം എന്ന സ്വപ്നം മാനന്തവാടി രൂപത സാക്ഷാത്കരിക്കുന്നത്. ഇതിന്റെ ഭാഗമായി രൂപതയുടെ കല്ലോടിയിലുള്ള 10 സെന്റ് സ്ഥലം വീതം ഏഴ് പേർക്ക് നല്കുകയും ഇടവകകളുടെയും വ്യക്തികളുടെയും സന്ന്യാസസഭകളുടെയും സഹായത്തോടെ അതാത് സ്ഥലങ്ങളിൽ അവർക്ക് ഭവനങ്ങൾ ഒരുക്കുകയുമാണ് രൂപത ചെയ്തിരിക്കുന്നത്. ശ്രമകരമായ ഈ ഉദ്യമത്തിന് രൂപതാ ഫിനാൻസ് ഓഫീസർ റവ. ഫാ. ജിൽ കോക്കണ്ടത്തിലാണ് ചുക്കാൻ പിടിക്കുന്നത്.
കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തോടനുബന്ധമായി മാനന്തവാടി രൂപത നേരിട്ട് 152 വീടുകൾക്ക് ഒരു ലക്ഷം രൂപാ വീതം ഭവനനിർമ്മാണത്തിനായി നല്കിയിരുന്നു. 340 കുടുംബങ്ങൾക്ക് അറ്റകുറ്റപ്പണികൾക്കും മറ്റുമായി ഭാഗികസഹായവും മറ്റ് ജീവനോപാധികളും ഇതു കൂടാതെ നല്കിയിരുന്നു. രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ണടടട വഴിയായി 165-ാളം വീടുകൾക്ക് 2 കോടി രൂപയുടെ സഹായം വിവിധ ഉറവിടങ്ങളിൽ നിന്നായി കണ്ടെത്തി നല്കിയിട്ടുണ്ട്. ഇതിനും പുറമേയാണ് ബാംഗ്ലൂരുള്ള സി.എം. വൈദികരുമായി സഹകരിച്ച് 50 ലക്ഷം രൂപയുടെ മുതൽമുടക്കിൽ 10 വീടുകൾ കൊട്ടിയൂർ-ചുങ്കക്കുന്ന് മേഖലയിൽ നിർമ്മിച്ചു വരുന്നത്.
രൂപത ആരംഭിച്ചിരിക്കുന്ന ഭവനനിർമ്മാണപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഏതാണ്ട് അഞ്ച് കോടിയിലധികം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. ഇടവകകളും വ്യക്തികളും സന്ന്യാസസഭകളും സ്ഥലവും ധനവും നല്കിയ മറ്റ് നിർമ്മാണപ്രവർത്തനങ്ങൾ അനവധിയാണ്. മാനന്തവാടി രൂപതയുടെ നേരിട്ട് നടത്തുന്ന ഭവനനിർമ്മാണ പദ്ധതിയുടെ ആദ്യഘട്ടത്തിൽ, സ്ഥലം നല്കി ഭവനം നിർമ്മിച്ച് പൂർത്തിയാക്കിയ ഭവനങ്ങളുടെ വെഞ്ചരിപ്പ് മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടവും താക്കോൽദാനം എടവക പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ വിജയനും നിർവ്വഹിച്ചു.