ബാലുശ്ശേരി: നവീകരണ പ്രവൃത്തി നടക്കുന്ന ബാലുശ്ശേരി ബസ്സ്റ്റാന്റ് ഇന്നലെ ഭാഗികമായി തുറന്നു കൊടുത്തു. കഴിഞ്ഞ ജൂലായ് 15 നാണ് നവീകരണ പ്രവൃത്തിക്കായി ബസ്സ്റ്റാൻറ് അടച്ചിട്ടത്. എട്ട് മാസം കൊണ്ട് പണി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത് എങ്കിലും സ്റ്റാന്റിനകത്തെ പ്രവേശന കവാടവും കെട്ടിടത്തിന്റെ പണിയുമാണ് പൂർത്തിയാക്കിയത്. വെയിറ്റിംഗ് റൂം ടോയിലറ്റ്, ഡ്രൈ നേജ്, എന്നിവയുടെ പണി പൂർത്തീകരിച്ചു വരുന്നു. യു.എൽ.സി.സി.യാണ് പ്രവൃത്തി നടത്തി വരുന്നത്. പുരുഷൻ കടലുണ്ടി എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. കഴിഞ്ഞ പത്തര മാസത്തോളമായി സ്റ്റാന്റിനകത്തെ 50 ഓളം കടകൾ അടച്ചിട്ടിരിക്കുകയായിരുന്നു. സ്റ്റാന്റിലെ കച്ചവടക്കാരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ, ബാലുശ്ശേരി പൊലീസ്, ബസ്സ് ഓണേഴ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്യത്തിൽ നടന്ന ചർച്ചയിലാണ് ബസ്സ് സ്റ്റാന്റ് ഇന്നു മുതൽ ഭാഗികമായി തുറന്നു പ്രവൃത്തിക്കാൻ തീരുമാനമായത്. ബസ്സുകൾ പ്രവേശന കവാടത്തിന്റെ ഒരു ഭാഗത്തു കൂടി ഉള്ളിലേക്ക് പ്രവേശിപ്പിച്ച് അതു വഴി തന്നെ പുറത്തേക്ക് പോകുന്ന രീതിയിലാണ് താല്ക്കാലിക സംവിധാനം ഒരുക്കിയിട്ടുള്ളത്. താമരശ്ശേരി, കൊയിലാണ്ടി, കൂരാച്ചുണ്ട് റൂട്ടിലേയും മറ്റു ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള ബസ്സുകൾക്കുമാണ് സ്റ്റാൻറിനകത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകൾ മെയിൻ റോഡിലാണ് പാർക്ക് ചെയ്യുന്നത്. പത്തര മാസത്തേ ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ സ്റ്റാന്റിനകത്തെ ഏറെ കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചത്.