കൽപ്പറ്റ: ജനിച്ചു വീണയുടൻ സോണിയയ്ക്കും രാജീവ് ഗാന്ധിക്കും മുമ്പെ കുഞ്ഞു രാഹുലിനെ തലോടിയ അതെ കൈകൾ കൊണ്ട് രാഹുലിനെ വാരിപ്പുണർന്ന് രാജമ്മ . ആ അമ്മയെ രാഹുൽ കെട്ടിപ്പിടിച്ചപ്പോൾ രാജമ്മയുടെ പുത്രസ് നേഹം അശ്രുകണങ്ങളായി പൊഴിഞ്ഞു വീണു. വികാര ഭരിതമായിരുന്നു കൂടിക്കാഴ്ച.
മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ ഞായറാഴ്ച തിരുവമ്പാടിക്ക് റോഡ് ഷോയ്ക്കായി പുറപ്പെടും മുമ്പാണ് രണ്ട് ദിവസം രാത്രി തങ്ങിയ കൽപ്പറ്റ ഗവൺമെന്റ് റസ്റ്റ്ഹൗസിൽ വെച്ച് രാജമ്മയെയും കുടുംബത്തെയും കണ്ടത്.
വയനാട്ടിൽ വിശ്രമജീവിതം നയിക്കുന്ന ഡൽഹി ഹോളിക്രോസ് ആശുപത്രിയിലെ വിരമിച്ച നഴ്‌സാണ് രാജമ്മ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഫെയ്‌സ്ബുക്കിലൂടെ ഇരുവരുടെയും കൂടിക്കാഴ്ച്ചയുടെ അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ചത്.
1970 ജൂൺ മാസത്തിൽ രാഹുൽഗാന്ധി ജനിച്ച ഡൽഹി ഹോളിക്രോസ് ആശുപത്രിയിൽ നഴ്‌സ് ആയിരുന്നു രാജമ്മ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയായി ജനിച്ച രാഹുൽ ആശുപത്രിയിലെ ഓമനയായിരുന്നു. നഴ്‌സ് ജോലിയിൽ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുൽഗാന്ധി യുഡിഎഫ് സ്ഥാനാർത്ഥി ആയി എത്തുന്നത്. ഇന്നിപ്പോൾ വിജയിച്ചു നന്ദി പറയാനായി കോൺഗ്രസ് അദ്ധ്യക്ഷൻ എത്തിയപ്പോൾ വോട്ടർ കൂടിയായ രാജമ്മയെ കാണാൻ മറന്നില്ല.
സ്‌നേഹനിർഭരമായിരുന്നു ഈ കൂടിക്കാഴ്ച. ഉറ്റവരെ എന്നും ചേർത്തുനിർത്തുന്ന രാഹുൽ ഗാന്ധിയുടെ ഏറെ പ്രിയപ്പെട്ട ഒരാളാണ് ഈ വയനാട്ടുകാരി.