കോഴിക്കോട്: മിഠായിത്തെരുവില്‍ വാഹന ഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്ന കാര്യം ഐ.ഐ.എമ്മിന്റെ പഠന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ പരിഗണിക്കാൻ സാധിക്കുകയുള്ളുവെന്ന് ജില്ലാ കളക്ടർ എസ് സാംബശിവറാവു വ്യക്തമാക്കി.
വാഹന ഗതാഗത നിയന്ത്രണത്തിന്റെ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന ആവശ്യമുന്നയിച്ച വ്യാപാരികൾ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിഠായിത്തെരുവില്‍ നിലവില്‍ കച്ചവടം കുറഞ്ഞിരിക്കുന്ന സാഹചര്യമാണെന്നും തെരുവ് കച്ചവടത്തിന് നിയന്ത്രണം വരുത്തണമെന്നും പാര്‍ക്കിംഗ് പ്ലാസ നിര്‍മാണം അനിവാര്യമാണെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഒന്നര വര്‍ഷം വാഹനം നിരോധിച്ച് മിഠായിത്തെരുവില്‍ ട്രയല്‍ നടത്തി. ഇനി വാഹനഗതാഗതം അനുവദിച്ച് സ്ഥിതിഗതികള്‍ നോക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. മിഠായിത്തെരുവ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് . വ്യാപാരികളുടെ പരാതികളും പരിഗണിക്കും. വ്യാപാര മാന്ദ്യത്തെക്കുറിച്ചും ഐ.ഐ.എം പഠനവിധേയമാക്കും. പൈതൃക തെരുവിന് തന്നെയാണ് പ്രാമുഖ്യം. പൗരന്‍മാരുടെ താല്പര്യത്തിനും വ്യാപാരികളുടെ ന്യായമായ ആവശ്യത്തിനും പ്രധാന്യം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.
അസി കളക്ടറുടെ ചേമ്പറില്‍ നടത്തിയ യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ വി സെബാസ്റ്റ്യന്‍, തഹസില്‍ദാര്‍ എം. പ്രേമചന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, ഡോ.ആര്‍ എസ് ഗോപകുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സേതുമാധവന്‍, വ്യാപാരി വ്യവസായി സമിതി പ്രസി സിറാജ് സഫാരി തുടങ്ങിയവര്‍ പങ്കെടുത്തു.