രാമനാട്ടുകര : വയസ്സ് 92 ആയെങ്കിലും ഒരിക്കൽ കൂടി ഗോപാലകൃഷ്ണഗുരുസ്വാമി ശബരിമലകയറി ശബരീശനെ വണങ്ങി. 54 വർഷം മുടങ്ങാതെ കെട്ടുനിറച്ച് ശബരിമല ദർശനം നടത്തിയ രാമനാട്ടുകര പാറമ്മൽ കൊയങ്കാട്ടിൽ ഗോപാലകൃഷ്ണൻ നായരാണ് വാർദ്ധക്യത്തിന്റെ അവശതയിലും ശബരിമല ദർശനം നടത്തി ബുദ്ധിമുട്ടില്ലാതെ വീട്ടിൽ തിരിച്ചെത്തിയത് .
കഴിഞ്ഞ തിങ്കളാഴ്ചയാണ് രാവിലെ 8 ന് അഴിഞ്ഞിലം തളി വിഷ്ണു ക്ഷേത്രത്തിൽ നിന്ന് കെട്ടു നിറച്ച് ആറംഗ സംഘത്തോടൊപ്പം യാത്രയായത്.നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു എല്ലായിടത്തും .പമ്പയിൽ നിന്ന് ഒന്നര മണിക്കൂറുകൊണ്ട് സന്നിധാനത്ത് എത്തിയെന്നും പടി കയറാൻ തിരക്ക് ഉണ്ടായില്ലെന്നും യാത്രാ സംഘത്തിലെ സന്തോഷ്(ക്ലാസിക്) പറഞ്ഞു.
യാത്രാ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ആദ്യകാലം മുതൽ ഗോപാലകൃഷ്ണൻ നായരും മറ്റും രാമനാട്ടുകരയിൽ നിന്ന് കെട്ടു നിറച്ച് ശബരി മലക്ക് പോയിരുന്നു. കുറ്റിക്കാടുകൾ വെട്ടി തെളിയിക്കാനാവശ്യമായ ആയുധങ്ങളൊക്കെ കരുതിയായിരുന്നു യാത്ര.യാത്ര പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് വീട്ടിൽ തിരിച്ചെത്തുക എന്ന് മകൻ വിനോദ് ഓർക്കുന്നു.
വാർദ്ധക്യം വരുത്തിയ അനാരോഗ്യം കാരണം ചെറിയ ഒരിടവേള ഒഴിച്ചാൽ തുടർച്ചയായി എല്ലാ സീസണിലും ശബരിമലക്ക് പോയിരുന്നു .അഴിഞ്ഞിലം പാറമ്മൽ ശ്രീധർമ്മശാസ്താ ട്രസ്റ്റിന്റെ രക്ഷാധികാരി കൂടിയാണ്. പ്രായവും,ആരോഗ്യവും വകവെക്കാതെ ട്രസ്റ്റിന്റെ ആറംഗ സംഘത്തോടൊപ്പമാണ് മിഥുന മാസത്തിലെ നട തുറക്കലിന് അയ്യപ്പസ്വാമിയെ കണ്ട് അനുഗ്രഹം വാങ്ങാൻ ശബരിമലയിൽ എത്തിയത്. മനം നിറച്ച് അയ്യപ്പനാമവും തകർക്കാനാവാത്ത ഇച്ഛാശക്തിയും ഗോപാലകൃഷ്ണ ഗുരുസ്വാമിയെ ഒരിക്കൽ കൂടി സ്വാമിയുടെ തിരുസന്നിധാനത്ത് എത്തിക്കുകയായിരുന്നു