കോഴിക്കോട്: വായനാ പക്ഷാചരണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം. 'പുല്‍ക്കൊടിയുടെ പുസ്തകം' എന്ന സ്വന്തം കവിത അവതരിപ്പിച്ച് കവി പി കെ ഗോപി മാനാഞ്ചിറ ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിർവഹിച്ചു. വായിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ വലിയ പുണ്യമാണ് ചെയ്യുന്നതെന്ന് പി കെ ഗോപി പറഞ്ഞു. നല്ല വായനയാണ് ഉണ്ടാകേണ്ടത്. വായിച്ചാല്‍ മാത്രം പോരാ നല്ല മനുഷ്യരുമാവണം. വായനയില്‍ നിന്ന് എന്ത് ലഭിച്ചു എന്ന് ചോദിച്ചാല്‍ ഈ ജന്മം ശ്രേഷ്ഠമാക്കാന്‍ കഴിഞ്ഞു എന്നാണുത്തരം. എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടും അതിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു കാര്യവുമില്ല. വായിക്കുന്നവന്‍ ആകാശത്തെ കാണുന്നു. വായിക്കാത്തവന്‍ മാളത്തില്‍ ഒളിച്ചിരിക്കും. വായിക്കുന്നവന്‍ ചിറക് വെച്ച് ആകാശത്ത് പറക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മധുരം നുണയുന്നു. ഒളിക്കുന്നവനാകട്ടെ ഇരുട്ടിന്റെ കറുപ്പ് മാത്രമേ അനുഭവിക്കാനാവുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ മുഴുവന്‍ സ്‌കൂളുകളിലും ക്ലാസ് ലൈബ്രറികള്‍ എന്ന പദ്ധതി നടപ്പാക്കികൊണ്ടിരിക്കയാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഡി. ഡി. ഇ ഇ. കെ സുരേഷ്‌കുമാര്‍ പറഞ്ഞു. 95 ശതമാനം സ്‌കൂളുകളിലും ലൈബ്രറികള്‍ സജ്ജജമായി കഴിഞ്ഞു. മിക്ക സ്‌കൂളുകളും ഇത് ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരും പരിപാടിയില്‍ പങ്കാളികളായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എന്‍ ശങ്കരന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധി ഇ വി ഉസ്മാന്‍കോയ, ജൂനിയര്‍ റെഡ്ക്രോസ് ജില്ലാ സെക്രട്ടറി കെ വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ ചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും ബി ഇ എം ഗേള്‍സ് സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ഇന്‍ ചാര്‍ജ് മെലിന്‍ഡ നന്ദിയും പറഞ്ഞു.