# ഈ വർഷം 55 സ്ഥിരീകരിച്ച ഡെങ്കിപനി കേസുകളും 569 സംശയാസ്പദ കേസുകളും
# ജൂണിൽ ഇതുവരെ 23 സ്ഥിരീകരിച്ച കേസുകളും 395 സംശയാസ്പദ കേസുകളും
കോഴിക്കോട്: ഇടവിട്ടു പെയ്യുന്ന മഴ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഈഡിസ് കൊതുകുകളുടെ വർദ്ധനവിന് ഇടയാക്കുന്നതിനാൽ ഡെങ്കിപനിക്കെതിരെ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രി അറിയിച്ചു. ജില്ലയിൽ ജൂണിൽ ഇതുവരെ 23 സ്ഥിരീകരിച്ച ഡെങ്കിപനി കേസുകളും 395 സംശയാസ്പദ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഈ വർഷം 55 സ്ഥിരീകരിച്ച കേസുകളും 569 സംശയാസ്പദ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലയോര മേഖലയിലെ മരുതോങ്കര, കുണ്ടുതോട്, ചങ്ങരോത്ത് കായക്കൊടി, പന്നിക്കോട്ടൂർ, കുറ്റ്യാടി, കുന്നുമ്മൽ, വേളം തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നാണ് കൂടുതലായി കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഡെങ്കിപനി പരത്തുന്നത്. ഇവ ശുദ്ധ ജലത്തിൽ മുട്ടയിട്ട് പെരുകുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കൾ, ടയറുകൾ, ചിരട്ടകൾ, കളികോപ്പുകൾ എന്നിവകളിൽ വെള്ളം കെട്ടികിടന്ന് അതിൽ ഈഡിസ് കൊതുകുകൾ വളരുന്നു. കൂടാതെ റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ, കവുങ്ങിൻ തോട്ടങ്ങളിലെ പാളകൾ, കൊക്കോതൊണ്ടുകൾ, ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലെ പാഴ് വസ്തുക്കൾ തുടങ്ങിയവയിലും ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകും. കൊതുകിന്റെ ഇത്തരം ഉറവിടങ്ങൾ ഇല്ലാതാക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുകയും പരിപൂർണ വിശ്രമം എടുക്കുകയും ചെയ്യുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. ഒരിക്കലും സ്വയം ചികിത്സയ്ക്ക് വിധേയരാവരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
# പ്രാഥമിക ലക്ഷണങ്ങൾ
ഓക്കാനം
കടുത്ത തലവേദന
ശരീരത്തിൽ ചുവന്ന തടിപ്പുകൾ
പെട്ടെന്നുള്ള തീവ്രമായ പനി
കണ്ണുകൾക്ക് പിറകിൽ വേദന
പേശികളിലും സന്ധികളിലും വേദന
# മുൻകരുതലുകൾ
കൊതുക് കടി ഏൽക്കാതെ സൂക്ഷിക്കുക
വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുക
കൊതുകിന്റെ ഉറവിട ശ്രോതസുകൾ ഇല്ലാതെയാക്കുക
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കുക