കോഴിക്കോട്: ലഹരി വിരുദ്ധ ദിനമായ ഇന്നലെ 650ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. കോട്ടയം മൂനിപ്പള്ളി സ്വദേശി രാജേഷ് ചന്ദ്രൻ (40)നെ അശോകപുരം ശ്മശാനം റോഡിനു സമീപത്തുനിന്നും നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമും ഇൻസ്പെക്ടർ ടി.കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പിടികൂടിയത്.
കോഴിക്കോട് നഗരത്തിലെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്ന ഇയാളെ പൊലീസ് വളരെ തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു. നഗരത്തിൽ മയക്കുമരുന്നിനെതിരായ നടപടി കർശനമാക്കിയതിന്റെ ഭാഗമായി സമാനമായ കേസ്സുകളിൽപ്പെട്ട ആളുകളെ നിരീക്ഷിക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജിന്റെ നിർദ്ദേശത്തെ തുടർന്ന് സ്‌പെഷ്യൽ സ്‌ക്വാഡ് ഒരു മാസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇയാൾ തന്നെ നേരിട്ട് തമിഴ്‌നാട്ടിലും മറ്റും പോയി കഞ്ചാവ് കൊണ്ടുവരാറാണ് പതിവ്. കോഴിക്കോട്ട് എത്തിച്ച ശേഷം വിവിധ തൂക്കത്തിലുള്ള പായ്ക്കറ്റുകളിലാക്കി ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കും. ഇങ്ങിനെ എത്തിക്കുന്ന കഞ്ചാവിന് കിലോക്ക് 30000 രൂപ വരെ ഇയാൾ ചെറുകിട കച്ചവടക്കാരിൽ നിന്നും ഈടാക്കാറുണ്ട്. മുമ്പ് 2.5 കിലോഗ്രാം കഞ്ചാവുമായി 2016ൽ പാലക്കാട് ചിറ്റൂർ പൊലീസിന്റെ പിടിയിലായിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്..ഐ കൈലാസനാഥും സ്‌പെഷ്യൽ സ്‌ക്വാഡ് എ.എസ്.ഐ ഒ.മോഹൻദാസ്, മുഹമ്മത് ഷാഫി എം, സജി എം.,അഖിലേഷ് കെ,.ഷാലു എം.,പ്രപിൻ കെ , എം ജിനേഷ്, സീനിയർ സിപിഒ സജീവൻ,ഹാദിൽ എന്നിവരുമാണ് ഉണ്ടായിരുന്നത്