മുക്കം: വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ പ്രമോഷൻ നൽകി നിയമിക്കാൻ നടത്തുന്ന നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ പരാതിയുമായി രംഗത്ത്. ചട്ടവിരുദ്ധമായി കരിങ്കൽ ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകിയതുമായി ബന്ധപ്പെട്ട പരാതിയിൽ സസ്പെൻഷനിലുള്ള സീനിയർ ജിയോളജിസ്റ്റിനെയാണ് പ്രമോഷൻ നൽകി തിരുവനന്തപുരത്ത് ജിയോളജി ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടറാക്കാൻ നീക്കം നടക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ ആക്ഷേപമുന്നയിക്കുന്നത്. സസ്പെന്റ് ചെയ്ത സംഭവത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടത്തിയാണ് പ്രമോഷനോടെ നിയമനം നടത്താൻ നീക്കം. എന്നാൽ വിജിലൻസ് കേസ് നിലവിലുള്ള കാര്യം മറച്ചു വെച്ചാണ് സ്ഥാനക്കയറ്റം നൽകാൻ നീക്കം നടക്കുന്നതെന്നു പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജി.അജിത്കുമാർ കെ.ബാലകൃഷ്ണൻ എന്നിവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പ്രമോഷൻ നീക്കം പുന:പരിശോധിക്കണമെന്നും ഭൂപരി പരിഷ്ക്കരണ നിയമത്തിലെ കെ.എൽ.ആർ ആക്ട് സെക്ഷൻ 81 പ്രകാരം തോട്ട ഭൂമികളിൽ ക്വാറികൾ പാടില്ലന്ന ഉത്തരവ് ലംഘിച്ച് ക്വാറികൾ പ്രവർത്തിക്കാൻഅനുവദിക്കുകയും കൊടിയത്തൂർ വില്ലേജിലെ റീസർവെ 172 ൽ മിച്ചഭൂമിയിൽ പോലും ക്വാറികൾ അനുവദിക്കുകയും പാരിസ്ഥിതിക അനുമതി നൽകുകയും ചെയ്ത ആളാണ് ഇദ്ദേഹമെന്ന് പരിസ്ഥിതി പ്രവർത്തകരുടെ പരാതിയിൽ പറയുന്നു. അനധികൃത ക്വാറികൾ സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി താലൂക്കിലെ വിവിധ ക്വാറികളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വലിയ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റായ ടി മോഹനനെ സസ്പെന്റ് ചെയ്തത്. സസ്പെൻറ് ചെയ്യുന്ന സമയം ഇദ്ദേഹം മലപ്പുറം ജില്ലാ സീനിയർ ജിയോളജിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. സർവീസിൽ നിന്നു വിരമിക്കാൻ പോകുന്ന സാഹചര്യത്തിലാണ് തിരക്കിട്ട് പ്രമോഷൻ നൽകി സർവീസിൽ തിരിച്ചെടുക്കുന്നതെന്നാണ് സൂചന.